Tuesday, April 03, 2007

ക്രിക്കറ്റ്‌

സ്ഥലം : വിക്റ്റോറിയ കോളേജ്‌ ഗ്രൌണ്ട്‌.

കളി ഞങ്ങള്‍ (എന്‍.എസ്‌.എസ്‌.എഞ്ചി) പാരമ്പര്യവൈരികളായ ആതിഥേയരുമായിട്ട്‌.

ക്രിക്കറ്റ്‌, പപ്പടം, സാമ്പാര്‍ ഇതില്‍ മൂന്നില്‍ ഏതെങ്കിലും വാക്ക്‌ കേട്ടാല്‍ കുളത്തില്‍ ചാടാന്‍ തയ്യാറായി നടക്കുന്ന കല്‍പ്പാത്തിക്കാരുടെ ടീമാണ്‌ അന്ന് വിക്റ്റോറിയ. മുടിചൂടാമന്നന്‍മാര്‍. പാരമ്പര്യവൈരികള്‍ എന്ന് ഞങ്ങള്‍ അവരെ കണക്കാക്കിയിട്ടുണ്ടെങ്കിലും അവര്‍ക്ക്‌ ഞങ്ങള്‍ അപ്പൂപ്പന്‍ താടികള്‍. സ്ഥിരം ചവിട്ടിക്കൂട്ടി വിടും.

പക്ഷേ ഇത്തവണ ഞങ്ങടെ റ്റീം ശക്തമായിരുന്നു. വിക്റ്റോറിയയില്‍ നിന്ന് തന്നെ വന്ന, അവരില്‍ ഓരോരുത്തരുടേയും ശക്തിദൌര്‍ബല്യങ്ങള്‍ നല്ലോണം അറിയുന്ന കല്‍പ്പാത്തിക്കാരന്‍ മനോജ്‌ ആയിരുന്നു ഞങ്ങടെ തുരുപ്പ്‌ ചീട്ട്‌. പയ്യന്‍ തകര്‍പ്പന്‍ ബാറ്റ്‌സ്‌മാനും ആണ്‌. അവനെക്കൂടാതെ ഒന്ന് രണ്ട്‌ കോയമ്പത്തൂര്‍കാര്‍ പിള്ളേര്‍ കൂടി ചേര്‍ന്നതോടെ ഞങ്ങള്‍ക്ക്‌ എന്നുമില്ലാത്തൊരു ആത്മവിശ്വാസമായിരുന്നു.

ടോസ്സ്‌ കിട്ടി, ഞങ്ങള്‍ തന്നെ ബാറ്റ്‌ ചെയ്തു. മനോജ്‌ നന്നായിത്തന്നെ കളിച്ച്‌ 47 റണ്‍ എടുത്തു. മറ്റുള്ളവരും ഭേദപ്പെട്ട ബാറ്റിംഗ്‌ കാഴ്ച വെച്ചതോടെ 25 ഓവറില്‍ 163 എന്ന തരക്കേടില്ലാത്ത സ്കോറില്‍ എത്തി ഞങ്ങള്‍. വിജയ പ്രതീക്ഷകള്‍ വാനോളം. വിക്റ്റോറിയയെ അവരുടെ ഗ്രൌണ്ടില്‍, അവരുടെ കൊച്ചുങ്ങള്‍ക്ക്‌ മുന്നില്‍ വെച്ച്‌ തോല്‍പ്പിക്കുക!! ഹോ!! എല്ലാവര്‍ക്കും രോമാഞ്ചം!!

മറുപടി ബാറ്റിംഗ്‌ തുടങ്ങിയപ്പോള്‍ ആദ്യം അവര്‍ അടിച്ചു കയറുകയായിരുന്നു. എന്നാലും മധ്യനിരയെ ഞങ്ങടെ സ്പിന്നര്‍മാരായ രമേശനും പ്രമോദും ചേര്‍ന്ന് ശരിക്കും കുരുക്കിയിട്ടു. അധികം വിക്കറ്റ്‌ ഒന്നും വീഴ്ത്തിയില്ലെങ്കിലും സ്കോറിംഗ്‌ നിരക്ക്‌ ചുരുക്കി അവരെ സമ്മര്‍ദ്ദത്തിലാക്കി ഞങ്ങള്‍. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്റ്റോറിയ 114-3. 5 ഓവറില്‍ കൃത്യം 50 റണ്‍സ്‌ വേണം.

ക്യാപ്റ്റനും മെയിന്‍ സീമറുമായ മന്തന്‍ വിനോദിന്‌ 2 ഓവര്‍ ഉണ്ട്‌. രമേശനും പ്രമോദിനും ഓരോ ഓവര്‍. ബാക്കി 1 ഓവര്‍ കൃഷ്ണപ്രസാദ്‌ എന്ന സീമറേക്കൊണ്ട്‌ ചെയ്യിക്കാം എന്ന് തീരുമാനമായി.

ഓവര്‍ 21 രമേശന്‍ ചെയ്തു. 14 റണ്‍സ്‌ പോയി.ഇനി 4 ഓവറില്‍ 36 റണ്‍സ്‌.

ഒന്ന് വിരണ്ട മന്തന്‍ പറഞ്ഞു. ഈ ഓവര്‍ ഞാനിടാം.

ഓവര്‍ 22 - വിനോദ്‌ ശരിക്കും അവസരത്തിനൊത്തുയര്‍ന്നു. കൊടുത്തത്‌ 5 റണ്‍സ്‌. രണ്ട്‌ വിക്കറ്റും കിട്ടി.വിക്ടോറിയ 22 ഓവറില്‍ 5 വിക്കറ്റിന്‌ 133.

3 ഓവറില്‍ 31 റണ്‍സ്‌ വേണം.

പുതിയ ബാറ്റ്‌സ്‌മാന്‍മാരായതു കാരണം ഫാസ്റ്റ്‌ ബൌളര്‍ തന്നെയാവട്ടെ എന്ന് തീരുമാനിച്ചു. കൃഷ്ണപ്രസാദ്‌ ബൌള്‍ ചെയ്യാന്‍ വന്നു.

ഓവര്‍ 23 - 12 റണ്‍സ്‌.

ബാക്കിയുള്ളത്‌ 2 ഓവര്‍ - വേണ്ടത്‌ 19 റണ്‍സ്‌.

മന്തന്റെ നെഞ്ച്‌ കാളിത്തുടങ്ങി. എടാ ഞാന്‍ ഒരു റിസ്‌ക്‌ എടുക്കാന്‍ പോകുന്നു. ഈ ഓവര്‍ ഞാന്‍ എറിയാം. അധികം റണ്‍സ്‌ പോയില്ലെങ്കില്‍ പ്രമോദിന്‌ പ്രഷര്‍ ഇല്ലാതെ അവസാന ഓവര്‍ ബൌള്‍ ചെയ്യാമല്ലോ.

ഓവര്‍ 24.

മന്തന്റെ ആദ്യത്തെ ബാള്‍ ഡോട്ട്‌.
രണ്ടാമത്തെ ബോളില്‍ വിഘ്നേഷ്‌ ഒരു സിംഗിള്‍ എടുത്തു.
മൂന്നാമത്തെ ബോളില്‍ രണ്ട്‌ റണ്‍സ്‌.
നാലാമത്തെ ബോള്‍ മന്തന്‍ ലൂസ്‌ ആക്കി. കിട്ടിയ ചാന്‍സ്‌ മുതലാക്കി റോബിന്‍. നാലു റണ്‍സ്‌.

കളി കൈവിട്ടു തുടങ്ങി എന്ന് ഞങ്ങള്‍ക്ക്‌ ബോധ്യമായി. 8 ബോളില്‍ 12 റണ്‍സ്‌ മതി.ലോംഗ്‌ലെഗില്‍ നില്‍ക്കുകയായിരുന്ന മനോജ്‌ കൈ ഉയര്‍ത്തി വീശുന്നത്‌ അപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടത്‌. അവനെന്തോ പറയാനുണ്ട്‌.ആ അവസ്ഥയില്‍ വിക്റ്റോറിയ ഗ്രൌണ്ടിന്‌ നടുവിലെ മരത്തിനോട്‌ പോലും ഉപദേശം വാങ്ങാന്‍ തയ്യാറായിരുന്ന മന്തന്‍ അവനെ വിളിച്ചു.

എന്താ മനോജേ?

"റോബിന്‌ ഗള്ളിയിലും ലെഗ്‌സ്ലിപ്പിലും നല്ല രണ്ട്‌ ഫീല്‍ഡര്‍മാരെ നിര്‍ത്തി ഷോര്‍ട്ട്‌ ആയി എറിയ്‌ വിനോദേ"

അതു തന്നെ ചെയ്തു അവന്‍. അഞ്ചാമത്തെ ബോളിന്‌ റോബിന്‍ ബാക്‍ഫുട്ടില്‍ ഹുക്ക്‌ ചെയ്യാന്‍ നോക്കി. ബാറ്റില്‍ മുട്ടി-മുട്ടിയില്ല എന്ന രീതിയില്‍ വിക്കറ്റ്‌ കീപ്പറുടെ കയ്യില്‍.

7 ബോളില്‍ 12 റണ്‍സ്‌.

മന്തന്‍ അവസാനത്തെ പന്ത്‌ എറിഞ്ഞു. അതേ പാറ്റേണില്‍ത്തന്നെ. ഒരിക്കല്‍കൂടി റോബിന്‍ ഹുക്ക്‌ ചെയ്തു. ഇത്തവണ കൃത്യം ടോപ്പ്‌ എഡ്‌ജ്‌. ലെഗ്‌സ്ലിപ്പില്‍ കാത്തു നിന്ന ഫീല്‍ഡറുടെ വായില്‍ത്തന്നെ.

പോയ ധൈര്യം എല്ലാവര്‍ക്കും തിരിച്ചു കിട്ടി. അവസാനത്തെ ഓവറില്‍ 12 റണ്‍സ്‌ വേണം. പുതിയ ബാറ്റ്‌സ്‌മാന്‍ ആണ്‌ വരുന്നതും. പ്രമോദ്‌ ആണെങ്കില്‍ അവന്റെ നാല്‌ ഒവറില്‍ ആകെ കൊടുത്തത്‌ 12 റണ്‍സും.

ആറടി ഉയരവും അതിനൊത്ത വണ്ണവുമുള്ള കൃഷ്ണകുമാര്‍ ആണ്‌ വിക്റ്റോറിയയുടെ അടുത്ത ബാറ്റ്‌സ്മാന്‍. ആള്‍ നോണ്‍-സ്ട്രൈക്കിംഗ്‌ എന്‍ഡില്‍.

വിഘ്‌നേശ്‌ ഫേസ്‌ ചെയ്യാന്‍ തയ്യാറായി.പ്രമോദിന്റെ ആദ്യത്തെ ബാള്‍ ലെഗില്‍ കുത്തി തിരിഞ്ഞു വന്നു. വിഘ്നേഷ്‌ തള്ളാന്‍ നോക്കിയെങ്കിലും പറ്റിയില്ല. 5 ബോള്‍ 12 റണ്‍സ്‌.

അടുത്ത ബോള്‍ ഫുള്‍ലെംഗ്‌ത്‌ ആയിരുന്നു. വിഘ്നേശ്‌ എളുപ്പത്തില്‍ അത്‌ ലോങ്ങ്‌ ഓഫില്‍ അടിച്ച്‌ സിംഗിള്‍ എടുത്തു.4 ബോള്‍ 11 റണ്‍സ്‌.

ലോംഗ്‌ ഓഫില്‍ നിന്ന് പന്തും കൊണ്ട്‌ മനോജ്‌ ഓടി വന്ന് പ്രമോദിനോട്‌ പറഞ്ഞു. ഇവന്‍ ലെഗ്‌ സൈഡില്‍ ഭയങ്കര വീക്കാ കേട്ടോ.

ലെഗ്‌സ്പിന്നര്‍ ആയ പ്രമോദിന്‌ സന്തോഷം. അവനവന്റെ നേച്ചറല്‍ ലൈനില്‍ പന്തെറിഞ്ഞാല്‍ മതിയല്ലോ. വിനോദിനും അതേ അഭിപ്രായം.

പ്രമോദ്‌ ലെഗ്‌സ്റ്റംപിന്‌ അല്‍പ്പം പുറത്തെറിഞ്ഞ്‌ പന്ത്‌ കുത്തിത്തിരിച്ചു.

ഡിഷ്യൂ.. ഒരു മൂളല്‍.. പന്ത്‌ മിഡ്‌വിക്കറ്റ്‌ ബൌണ്ടറി കടന്നു. 4 റണ്‍സ്‌.

3 ബോളില്‍ 7 റണ്‍സ്‌ വേണം.പ്രമോദേ.. ഒന്നു കൂടി വൈഡ്‌ എറിഞ്ഞ്‌ തിരിപ്പിക്കടാ. വിനോദിന്റെ ഉപദേശം.

പ്രമോദ്‌ അക്ഷരം പ്രതി പാലിച്ചു.കൃഷ്ണകുമാര്‍ ഒന്ന് മുട്ടിലിരുന്ന് എണീറ്റപ്പോള്‍ സ്ക്വയര്‍ ലെഗ്‌ ബൌണ്ടറിക്കപ്പുറത്തു നിന്ന് ആരോ ബോള്‍ തെരഞ്ഞെടുത്ത്‌ കൊണ്ടു വന്നു. വിക്റ്റോറിയ 163.

ഇനി ആകെ വേണ്ടത്‌ 2 ബോളില്‍ 1 റണ്‍സ്‌.

വട്ടുപിടിച്ച പോലെ ആയ വിനോദ്‌ മനോജിനെ തെറി വിളിച്ചു.

" @#$%, നീ പറഞ്ഞിട്ടല്ലേടാ അവന്‍ ലെഗില്‍ എറിഞ്ഞത്‌"

മനോജ്‌ : " അവന്‍ ലെഗില്‍ ഭയങ്കര വീക്കാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ. എന്നിട്ടും ലെഗില്‍ത്തന്നെ ഇട്ടു കൊടുത്താല്‍ അവന്‍ വീക്കാതിരിക്കുമോ?"

കല്‍പ്പാത്തിക്കാരന്‍ പട്ടര്‍ മനോജ്‌, നാലു മാസത്തെ സഹപാഠികളുടെ സഹവാസത്തില്‍ കൊല്ലം-കോട്ടയം സ്റ്റൈലില്‍ വീക്ക്‌ എന്ന് പറയുമെന്ന് പാവം വിനോദോ പ്രമോദോ വിചാരിച്ചിരുന്നില്ല.

Monday, June 19, 2006

എന്റെ ആലയം

അക്വേഷ്യക്കാടിനിടയിലൂടെ വളഞ്ഞ് കയറ്റം കയറി പോകുന്ന പാകിയ ഇരട്ട പാതകള്‍ -
എത്രയോ വട്ടം ഈ പാതകളില്‍ കൂടി മുകളിലേയ്ക്കും താഴേയ്ക്കും…. ആവേശോജ്ജ്വലമായ സമരങ്ങള്‍, വിജയാഹ്ലാദപ്രകടനങ്ങള്‍, സംഘംചേര്‍ന്നുള്ള തല്ലുകൂടലുകള്‍…


ഇടത്തേ പാതയിലൂടെ പോയാല്‍ അക്വേഷ്യ മരങ്ങള്‍ക്കപ്പുറം കാണുന്ന ലേഡീസ് ഹോസ്റ്റല്‍ കെട്ടിടം -
ആ അക്വേഷ്യക്കാട്ടിനുള്ളില്‍ ചിലവഴിച്ച മണിക്കൂറുകള്‍… പഞ്ചാര ഗ്യാങ്ങുകള്‍, ചീട്ടു കളിക്കൂട്ടങ്ങള്‍, വെടി പറഞ്ഞിരുന്ന നിമിഷങ്ങള്‍…

വലത്തേ പാത മുകളിലെത്താറാവുമ്പോള്‍ ദൂരെയായി കാണുന്ന പ്ലാനറ്റോറിയത്തിന്റെ ഗ്ലോബ് -
സാങ്കേതിക ഉത്സവങ്ങളിലെ വീമ്പു പറച്ചിലുകള്‍, ഇല്ലാത്ത നക്ഷത്രങ്ങളെക്കുറിച്ചുള്ള മിന്നുന്ന കഥകള്‍, ആ ഗ്ലോബില്‍ ചാരിക്കിടന്ന് മാനം സ്വപ്നം കണ്ടുറങ്ങിയ യാമങ്ങള്‍

തണലിന്റെ തൂണുകളും വെയിലിന്റെ ഭിത്തികളും ഇടവിട്ടു വീണു കിടക്കുന്ന ഇടനാഴികള്‍-
തോളോടു തോളായി പലവട്ടം ആ ഇടനാഴികളുടെ നീളമളന്നത്, നടുവിലെ പേരമരത്തിനരികെ ഇരുന്നു ക്ലാസില്ലാത്ത സമയം കളഞ്ഞത്, ജീവിതത്തിന്റെ വീതി ആ ഇടനാഴിയുടെ വീതിയോടു തുല്യമായിരുന്ന കാലം. എത്ര നടന്നാലും തീരാത്തതായിരുന്നു ആ ഇടനാഴിയുടെ നീളം.

ഇടനാഴിയുടെ നടുവിലായി, ഒന്നാം നിലയിലേയ്ക്കുള്ള വിശാലമായ പടികള്‍ ഒരു വശത്ത് ആരംഭിയ്ക്കുന്ന ലോബി-
‘വിദ്യാര്‍ത്ഥിയൈക്യ…”ങ്ങളുടെ ഉത്ഭവസ്താനം. അവിടെ ഹാജര്‍ വെച്ചില്ലെങ്കില്‍ ജീവിതം അപൂര്‍ണ്ണമായിരുന്നു. അവിടെ നോട്ടീസ് പതിയ്ക്കപ്പെടാതിരുന്ന സംഭവങ്ങള്‍ അപ്രസക്തങ്ങളായിരുന്നു.

മെന്‍സ് ഹോസ്റ്റലില്‍ നിന്നും തുടങ്ങി, മുത്തശ്ശന്‍ മരങ്ങള്‍ ഇരുവശവും തണല്‍ വിരിച്ചു നില്‍ക്കുന്ന, വര്‍ക്ക്ഷോപ്പുകള്‍ക്കടുത്തു കൂടെയുള്ള പിന്‍പാത-
ആ തണലിലൂടെ വൈകിട്ട് ക്യാന്റീനിലേയ്ക്കുള്ള നടത്തം, എന്തിനെന്നറിയാത്ത പരീക്ഷണങ്ങള്‍ക്കായി വര്ക്‍ഷോപ്പുകള്‍ തേടി പോയതും ആ വഴി തന്നെ. കൂട്ടുകാരെ കയറ്റിവിടാനായി അവിടെ നിരയായി നിര്‍ത്തിയിരിയ്ക്കുന്ന ബസുകള്‍ക്കിടയിലൂടെ ഓടി നടന്ന എത്രയോ സായാഹ്നങ്ങള്‍.

പ്രധാന കെട്ടിടത്തിനും അക്വേഷ്യക്കാടിനപ്പുറത്തെ ലേഡീസ് ഹോസ്റ്റലിനും ഇടയിലായുള്ള മെക്ക്സ് കോര്‍ണര്‍ എന്ന മൂന്നുംകൂടിയ കവല-
തെമ്മാടിത്തരത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ ഇടം, കൌമാരമെന്ന ചങ്ങലയ്ക്കിടാത്ത ഭ്രാന്തിന്റെ കളിയരങ്ങ്‌…

മെക്ക്സ് കോര്‍ണറില്‍ നിന്നു നടന്ന്‌ പിന്‍പാതയിലേയ്കെത്തി ഒന്നു തിരിഞ്ഞാല്‍ കഫെറ്റീരിയ-
ഏഴു പേര്‍ കൂടി ‘ഒരു ചായയും 2 കടിയും’ പങ്കിടുന്ന, പെപ്സി ചോദിച്ചാല്‍ പോലും ‘ഒരു 17 മിനിട്ടില്‍ കമ്പോസ് ചെയ്തു തരാം സാര്‍’ എന്നു പറയുന്ന ആ കഫെറ്റീരിയാപാലകനുള്ള, അക്ഷയപാത്രം‍. കൈയിലൊരു ചില്ലി പോലുമില്ലാതെ വിശപ്പടക്കാന്‍ പറ്റുന്ന അപൂര്‍വ്വം സ്തലങ്ങളിലൊന്ന്‌.

ഒതുങ്ങിമാറി എല്ലാത്തില്‍ നിന്നും അകല്‍ന്നു നില്‍ക്കുന്ന ആര്‍ക്കിട്ടെക്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്-
ഇലക്ഷന്‍ സമയത്തു പ്രചാരണത്തിനായി മാത്രം മറ്റുള്ളവര്‍ എത്തിപ്പെടുന്ന, എന്നാല്‍ അഭൌമ സൌന്ദര്യധാമങ്ങളുടെ വാസസ്ഥലമായതിനാല്‍ എല്ലാവരുടെയും നോട്ടം എപ്പോഴുമെത്തുന്ന, അനുഗൃഹീത വരകളും കുറികളുമുള്ള കെട്ടിട സമുച്ചയം.

പ്രധാന കെട്ടിടത്തിന്റെ പിന്നില്‍ ലൈബ്രറിയുടെ മുന്നില്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍-
ആടാനും പാടാനും അര്‍മാദിയ്ക്കാനും ആര്‍പ്പു വിളിക്കാനും… അവിടെ കയറിയവനു സഭാകമ്പമില്ല, അവിടെ കയറാത്തവരായാരുമില്ല.

പിന്‍പാതയ്ക്കങ്ങേയറ്റത്തായി, സ്തിരബുദ്ധിയുള്ളവര്‍ കാലെടുത്തു വെയ്ക്കാന്‍ മടിയ്ക്കുന്ന/ഭയക്കുന്ന മെന്‍സ് ഹോസ്റ്റല്‍-
ബക്കറ്റ് പാര്‍ട്ടികള്‍, ഹോസ്റ്റല്‍ ഡേ ആഘോഷങ്ങള്‍, മന്ത്‌ലി ഡിന്നറുകള്‍, ക്രിക്കറ്റ് മത്സരങ്ങള്‍, ഫുട്ബോളിന്റെ പേരിലുള്ള തല്ലുകള്‍, എല്ലാ പ്രധാന തല്ലുകൂടലിന്റെയും മര്‍മ്മകേന്ദ്രം.

ഹോസ്റ്റലിലേയ്ക്കുള്ള പിന്‍പാതയുടെ സമീപത്തുള്ള കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ്-
പഠനം ഒഴികെ എല്ലാം അവിടെ യഥേഷ്ടം നടന്നു പോന്നു. അധ്യാപ(പി)കനാ(യാ)ര് വിദ്യാര്‍ത്ഥി(നി)യാര്‍ എന്നു കാണുന്നവര്‍ക്കു സംശയമുണ്ടാക്കുന്നതു പോലെ വിരലിലെണ്ണാവുന്ന യുവ-വഴികാട്ടികള്‍. ആര്‍ക്കോ വേണ്ടി നടത്തപ്പെട്ടിരുന്ന വല്ലപ്പോഴും മാത്രമുള്ള ക്ലാസുകള്‍, അവിടെ എന്തിനോ വേണ്ടി ചെന്നിരുന്ന ഞങ്ങള്‍.

ക്രിക്കറ്റിന്റെ മെക്കയുടെ നാമധാരിയായ ഭോജനാലയം -
അവിടെ നുണഞ്ഞ ഐസ്‌ക്രീമുകള്‍, തൊണ്ട തൊടാതെ വിഴുങ്ങിയ ബിരിയാണികള്‍, കൊത്തു പൊറോട്ട, ചില്ലി ബീഫ്…

ഇനിയുമെത്രയോ ഓര്‍മ്മകള്‍… വെള്ളം കാണാത്ത ഫൌണ്ടന്‍, ആഴമറിയാത്ത കുളം, ഓണാഘോഷങ്ങള്‍ക്കു നിറച്ചാര്‍ത്തണിയിക്കുന്ന കണിക്കൊന്ന, അടുത്തുള്ള കടകള്‍, ആ ഭീ‍മന്‍ ഗെയ്റ്റുകള്‍, ബൈക്കു വെച്ചുകൊണ്ടിരുന്ന ആ പേരമരച്ചുവട്...

അവിടെ ഞാന്‍ തേടിയതും നേടിയതും വിദ്യ മാത്രമായിരുന്നില്ല… അവിടെ ഞാന്‍ മറന്നു വെച്ചിട്ടു പോന്നത് എന്റെ ജീവിതമാണ്….

Thursday, March 30, 2006

എന്‍.എസ്‌.എസ്‌. കോളേജ്‌ ഓഫ്‌ പോളിറ്റിക്‍സ്‌



N.S.S.COLLEGE OF POLITICS, AKATHETHARA, PALAKKAD (WE ALSO MAKE ENGINEERS!!)

ചിത്രം ഞാനെടുത്തതല്ല.

Tuesday, February 28, 2006

ഭാരത രത്‌നം

കൊല്ല വര്‍ഷം 1082 കുംഭ മാസം 21-ആം തിയതി നെല്ലിത്തറ ഈശ്വരയ്യര്‍ മകന്‍ ശങ്കരയ്യരുടെ വക ഈടുവെടിയാലിനു ചുറ്റുമുള്ള തറ കമ്മീഷന്‍ ചെയ്തതിനു ശേഷം, തുടര്‍ന്നിങ്ങോട്ടുള്ള മുക്കാല്‍ നൂറ്റാണ്ടിലേറെ കാലം, എല്ലാ വൈകുന്നേരങ്ങളിലും അര ഡസന്‍ ചെറു വാല്ല്യക്കാരെങ്കിലും ഈ ആല്‍ത്തറയിലിരുന്ന് പടിഞ്ഞാട്ട്‌ നോക്കി കാലാട്ടിയിരുന്നത്‌ ആലിനു പണ്ട്‌ കിട്ടിയ ഒരു ശാപത്തിന്റെ ഭാഗമായിരുന്നു. ഇത്‌ പറഞ്ഞത്‌ ചെറൂട്ടി മാമയായത്‌ കൊണ്ട്‌ ശാപത്തിന്റെ കാര്യം ഞങ്ങളാരും വിശ്വസിച്ചിരുന്നില്ലെങ്കിലും പറഞ്ഞത്‌ സത്യമാണെന്ന് മിക്കവരും അംഗീകരിച്ചിരുന്നു. അതല്ല, പൂരത്തിന്‌ 41 ദിവസം മുന്‍പ്‌ നടക്കുന്ന പാവക്കൂത്തിന്‌ കുത്തുവിളക്കും കൊണ്ട്‌ നടക്കുന്ന കോലോത്ത്‌ നായരുടെ പിന്നാലെ കൂത്തുമാടം ചുറ്റുന്ന കുറെ പിള്ളേര്‍ ഉള്ളതു കൊണ്ടാണ്‌ എന്നും ആലിന്‍ചുവട്ടില്‍ ഇരിക്കാന്‍ വാല്ല്യക്കാര്‍ കാവശ്ശേരിയില്‍ ഉള്ളത്‌ എന്നൊരു തിയറിയും പ്രചാരത്തില്‍ ഉണ്ടായിരുന്നു. (കൂത്തു നടക്കുന്ന ദിവസങ്ങളില്‍ മാടം പ്രദക്ഷിണം ചെയ്താല്‍ അടുത്ത കൂത്ത്‌ വരെ തട്ടകം വിട്ട്‌ പോവുകയില്ല എന്നാണ്‌ വിശ്വാസം). കൂത്താളന്മാര്‍ ഉറങ്ങിയാല്‍ വിളക്ക്‌ കത്തിക്കുന്ന നാളികേര മുറി അടിച്ചു മാറ്റണമെങ്കില്‍, ഈ മാടം ചുറ്റലല്ലാതെ വേറെ വഴിയില്ല എന്ന സത്യം തുറിച്ചു നോക്കുന്നത്‌ കാരണം, അന്നും ഇന്നും കോലോത്ത്‌ നായര്‍ക്ക്‌ അകമ്പടി സേവിക്കാന്‍ ആളുണ്ട്‌ എന്നത്‌ വേറെ കാര്യം.

കാര്യം എന്തായാലും പാരമ്പര്യത്തിന്‌ ഒരു കോട്ടവും സംഭവിക്കാതെ പടിഞ്ഞാട്ട്‌ നോക്കിയിരിക്കാന്‍ ഞങ്ങളുടെ തലമുറയിലും ഇഷ്ടം പോലെ ചെറു വാല്ല്യക്കാര്‍ ഉണ്ടായിരുന്നു. എല്ലാം മിക്കവാറും ഒരേ തരപ്പടി ആയിരുന്നത്‌ കൊണ്ട്‌ എണ്ണത്തിന്റെയും സമയത്തിന്റേയും കാര്യത്തില്‍ ഒരു റിസെര്‍വേഷനും ഉണ്ടായിരുന്നില്ല എന്നു മാത്രം. പ്രത്യേക അജണ്ട ഒന്നും ഇല്ലാത്ത, കരിമ്പനക്കു കീഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാറുള്ള ഇത്തരം വെടിവട്ടങ്ങളില്‍, പിറ്റേ ദിവസം എന്തു ചെയ്യണം എന്ന കാര്യം മാത്രം നിഷ്‌കര്‍ഷയൊടെ ആലോചിക്കപ്പെടുകയും, പാലിക്കപ്പെടാതിരിക്കപ്പെടുകയും ചെയ്തു വന്നു. ഉത്‌സവക്കാലമായിരുന്നതിനാല്‍ പാടൂര്‍ മുതല്‍ മംഗലം വരെ പലയിടത്തും ചെണ്ടപ്പുറത്ത്‌ കോല്‍ വെക്കപ്പെടാറുണ്ട്‌ എന്നത്‌ ഞങ്ങള്‍ക്ക്‌ വലിയ ഒരു ആശ്വാസമായിരുന്നു. അങ്ങിനെ എല്ലാ വേലപ്പറമ്പിലും, വി.കെ.എന്‍. ഭാഷയില്‍ തിക്കും തിരക്കും വിളക്കും ചരക്കും കണ്ട്‌, ബാക്കിയുള്ള സമയങ്ങളില്‍ കാലാട്ടി ഇരിക്കുമ്പോഴാണ്‌ സംഭവം ഉണ്ടായത്‌.

എസ്‌.എന്‍. കോളേജിന്റെ കോളേജ്‌ ഡേ ആയിരുന്നു ഇഷ്യൂ. സാധാരണ ഗതിയില്‍ രണ്ടാമതൊന്നാലോചിക്കാതെ എല്ലാവരും അവിടെ പ്രസന്റ്‌ ആവേണ്ടതാണ്‌. പക്ഷേ, നമ്മുടെ സിദ്ധാര്‍ത്ഥന്റെ ഒക്കെ കയ്യിലിരിപ്പ്‌ കൊണ്ട്‌, കോളേജില്‍ ആകപ്പാടെ ഒരു പ്രശ്നാന്തരീക്ഷം ഉള്ള സമയം. പുറത്തുള്ള ആരേയും ഓഡിറ്റോറിയത്തില്‍ കേറ്റരുത്‌ എന്ന് പ്രിന്‍സിയുടെ ഓര്‍ഡര്‍. കൂട്ടത്തില്‍ ആകെയുള്ള എസ്‌.എന്‍. കോളേജുകാരന്‍ സ്വാമിയാണെങ്കില്‍ "രക്ഷയില്ല" എന്ന് കൈ മലര്‍ത്തുകയും ചെയ്തു. എങ്ങനെ കേറിപറ്റും എന്ന് തലയല്ലാത്ത ബാക്കി ഭാഗങ്ങളൊക്കെ പുകഞ്ഞ്‌ ആലോചിച്ചിരിക്കുമ്പോഴാണ്‌ ശ്രീരാമിന്റെ വരവ്‌.

" ഡാ, നാളെ എനിക്ക്‌ എസ്‌.എന്‍. കോളേജില്‍ ഒരു പ്രോഗ്രാം ഉണ്ട്‌. ബൈക്കില്‍ കീബോര്‍ഡ്‌ പിടിച്ചിരിക്കാന്‍ ഒരു കൂലിക്കാരനെ വേണം".

ഈശ്വരാ.. രക്ഷപ്പെട്ടു.. കൂലിക്കാരനായി കൂട്ടത്തിലെ ഏറ്റവും പ്രശ്നക്കാരന്‍ ആയ ബാലനെ അയക്കാന്‍ തീരുമാനമായി. ( രണ്ട്‌ പൊറോട്ടയും ഒരു സിസര്‍ ഫില്‍റ്ററും കൂലി. ചാപ്സ്‌ സ്വന്തം പോക്കറ്റില്‍ നിന്ന്.) ശ്രീരാമിന്റെ പേര്‌ പറഞ്ഞ്‌ ബാക്കിയുള്ളവര്‍ തള്ളിക്കയറുന്നു. ഗ്യാംഗിന്റെ സ്പോക്സ്‌മാന്‍ ആയി മാമയെ തീരുമാനിച്ചു. (എല്ലാ പ്രശ്നങ്ങളും പറഞ്ഞൊതുക്കാന്‍ പറ്റിയ ഒരു കാരണവര്‍ നാവ്‌ ഉള്ളതു കൊണ്ടാണ്‌ രവി മാമയായത്‌. അല്ലാതെ വേറൊന്നുമല്ല..അയ്യേ..) എല്ലാം ശുഭം, മംഗളം...

അങ്ങിനെ, പിറ്റേ ദിവസം, 4 ബൈക്കിലായി 12 പേര്‍ കോളേജ്‌ ലക്ഷ്യമാക്കി യാത്രയായി. പ്രശ്നം ഒന്നും ഉണ്ടാവരുതെന്ന് നേരത്തെ തീരുമാനിച്ചത്‌ കാരണം കള്ളുഷാപ്പുകള്‍ ഇല്ലാത്ത വഴിയായിരുന്നു യാത്ര എന്നു കൂടി പറഞ്ഞോട്ടെ. യാത്ര അവസാനിച്ചത്‌, കോളേജ്‌ പടിക്കല്‍ തന്നെ കിടന്നിരുന്ന എസ്‌.ഐ. ശങ്കരനാരായണന്റെ പോലീസ്‌ ജീപ്പിന്റെ മുന്നില്‍.

എസ്‌.ഐ. ശങ്കരനാരായണന്‍ അന്ന് ആലത്തൂരില്‍ ഒരു ടെറര്‍ ആയിരുന്നു. കലുങ്കില്‍ ഇരിക്കുന്നവരെ പിടികൂടി ജനമദ്ധ്യത്തില്‍ നിറുത്തി 101 ഏത്തം ഇടീക്കുക, ബൈക്കില്‍ മുണ്ട്‌ മടക്കി കുത്തി ഓടിക്കുന്നവരെ പിടിച്ച്‌ പൂണക്ക്‌ ചവിട്ടുക, സെക്കന്റ്‌ ഷോ കഴിഞ്ഞു വരുന്നവരെ യാതൊരു പ്രകോപനവും ഇല്ലാതെ ലാത്തി വീശി വീട്‌ വരെ ഓടിക്കുക എന്ന സാധാരണ പോലീസുകാരുടെ കലാപരിപാടികള്‍ ഒക്കെ ഇദ്ദേഹവും നിര്‍ലോഭം ചെയ്തു പോന്നിരുന്നു.

" എങ്ങോട്ടാടാ എല്ലാവരും കൂടി?" --- എസ്‌.ഐ.

"ശ്രീരാമിന്റെ പ്രോഗ്രാം കാണാന്‍ വന്നതാണ്‌ സര്‍" -- മാമ

ചെറുകിട പരിശോധകന്‍ (തര്‍ജമക്ക്‌ കടപ്പാട്‌ ലോനപ്പന്‍ നമ്പാടന്‍) എല്ലാവരേയും ഒന്നുഴിഞ്ഞ്‌ നോക്കി. നോട്ടം അവസാനിച്ചത്‌, ആറടി ഉയരവും കരിവീട്ടിയുടെ നിറവും ഫങ്കി സ്റ്റൈലില്‍ നീട്ടി വളര്‍ത്തിയ മുടിയും ഉള്ള ബ്ലാക്കപ്പന്റെ മുഖത്ത്‌.

"ഇങ്ങോട്ട്‌ നീങ്ങി നിക്കടാ"..

നേരത്തെ സൂചിപ്പിച്ച പ്രശ്നം ഇതായിരുന്നു. കോളേജിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം കെ.എസ്‌.യു.ക്കാരനായ ഒരു ശിവരാമകൃഷ്ണനെ എസ്‌.എഫ്‌.ഐ.ക്കാരന്‍ ദ്വാരകരാജ്‌ ആലത്തൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ വെച്ച്‌ ഓടിച്ചിട്ട്‌ തല്ലി എന്നതാവുന്നു. അന്നോടിയ കെ.എസ്‌.യു.ക്കാരന്റെ പുറകെ അവനെ പിടിച്ചു നിര്‍ത്താന്‍ ഈ ബ്ലാക്കപ്പനും ഓടി എന്ന് ജനസംസാരം.

എല്ലാം തുലയുന്ന നിമിഷം ഇതാ വരുന്നു. മാമയുടെ diplomacy work out ചെയ്യേണ്ട സന്ദര്‍ഭം.

" നീയല്ലേടാ അന്ന് എന്നെ കണ്ടപ്പോള്‍ കലുങ്കില്‍ നിന്ന് എണീറ്റ്‌ ഓടിയത്‌"

ശ്വാസം നേരേ വീണു. സംഗതി പെറ്റി കേസ്‌ ആണ്‌.

"അതു ഞാനല്ല സര്‍" എന്ന് ബ്ലാക്കപ്പന്‍.

" നീ തന്നെ, എന്തിനാടാ നീ എന്നെ കണ്ടാല്‍ ഓടുന്നത്‌, തേക്കുംകുറ്റി പോലുണ്ടല്ലോ, നിന്നെ കണ്ടാല്‍ ഞാന്‍ ഓടണമല്ലോ" എന്നായി എസ്‌.ഐ.

" എന്തായാലും നിങ്ങള്‍ക്ക്‌ ഉള്ളില്‍ കേറാന്‍ പറ്റില്ല. Students അല്ലാതെ ആരെയും കടത്തി വിടണ്ട എന്ന് പ്രിന്‍സി പറഞ്ഞിട്ടുണ്ട്‌".

മാമയുടെ വാക്‍ചാതുരി ഉണര്‍ന്നു.

"അല്ല സര്‍, ശ്രീരാമിന്റെ പ്രോഗ്രാം കാണാന്‍ ഞങ്ങള്‍ക്ക്‌ കിട്ടിയ ഒരു അവസരമാണ്‌ സര്‍ ഇത്‌.അവന്‍ ഇപ്പോ ഭയങ്കര ഫേമസ്‌ ആയി. ഇനി നാട്ടിലൊന്നും അവതരിപ്പിക്കും എന്ന് തോന്നുന്നില്ല. ഞങ്ങള്‍ ആരും പ്രശ്നക്കാരല്ല. പ്ലീസ്‌ സര്‍"....

എസ്‌.ഐ. ഒന്നാലോചിച്ചു. ശ്രീരാം ആണെങ്കില്‍ അന്ന് കലാപ്രതിഭയും എം.എ. ഫസ്റ്റ്‌ റാങ്കും ഒക്കെയായി കത്തി നില്‍ക്കുന്ന സമയം. പിന്നെ എന്നെയൊക്കെ കണ്ടപ്പോള്‍ പുള്ളിക്ക്‌ തോന്നിയിരിക്കണം ചെക്കന്മാര്‍ അത്ര വെടക്ക്‌ അല്ല എന്ന്. " ശരി, ഞാന്‍ എന്തായാലും പ്രിന്‍സിയോടൊന്ന് ചോദിക്കട്ടെ, ഇവിടെ നില്‍ക്ക്‌" എന്നായി അങ്ങേര്‍.

എസ്‌.ഐ. ഒന്നയയുന്നു എന്ന് കണ്ട മാമക്ക്‌ ഉത്‌സാഹം കൂടി. "സര്‍, ഇവന്റെ പ്രോഗ്രാം കണ്ടിട്ടുണ്ടോ"?

" നമുക്കൊക്കെ എവിടെയാടോ സമയം.പാട്ടും കൂത്തും ഒന്നും കാണാനും കേള്‍ക്കാനും ഉള്ള സമയം കിട്ടണ്ടേ.. ആട്ടെ, ഇവനെന്തൊക്കെയോ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ടല്ലേ..? "

എസ്‌.ഐ.യോട്‌ കൊച്ചു വര്‍ത്തമാനം പറയാന്‍ കിട്ടിയ ചാന്‍സ്‌ വിടാതെ മാമ വെച്ചു കാച്ചി.

" ഉണ്ട്‌ സാറെ, ഭാരതരത്‌നം"..

ജീപ്പിന്‌ വെളിയില്‍ നിന്നിരുന്ന എസ്‌.ഐ. ഒറ്റ ചാട്ടത്തിന്‌ ഒരു കാല്‍ അകത്തും ഒരു കാല്‍ പുറത്തുമായി ആട്‌ പെറാന്‍ നില്‍ക്കുന്ന പോസില്‍ നിന്നു.

"എന്ത്‌????"

"ഭാരത രത്നം"...

60 കിലോ തൂക്കമുള്ള മാമയെ കോളറിനു പിടിച്ച്‌ ഇയാള്‍ എങ്ങനെ 10 അടി തൂക്കി എന്നു മാത്രമല്ല, പിന്നെ ഒരു 5 മിനിറ്റ്‌ നേരത്തേക്ക്‌ ഇങ്ങേര്‍ ഉപയോഗിച്ച കുറെ വാക്കുകളുടെ അര്‍ത്ഥവും ഇതുവരെ എനിക്ക്‌ മനസ്സിലായിട്ടില്ല.

Sunday, February 26, 2006

ഒരു പ്രയോഗം ഭാഷയിൽ ജനിക്കുന്നു

സ്ക്കൂളിൽ എന്റെ കൂടെ പഠിച്ച കുറച്ചേറെ പേർ ചേർന്നതു നെന്മാറ നായർസ് കോളേജിൽ. ഇതിലേറെയും സാമൂഹ്യദ്രോഹികൾ.. എന്റെ കോളേജ് ജീവിതം ജിപ്സികളുടേതായതിനു് ഏറിയപങ്കും ഇവരാകുന്നു കാരണക്കാർ. ഇക്കൂട്ടരോടു ഡിഗ്രിക്കും ചേരാൻ പറ്റാത്തതിനു കാരണവും ഈ ജിപ്സി നയം തന്നെ. മാർക്കു കുറഞ്ഞവർക്കുള്ള ഏക ആശ്രയം അന്നും ഈഴവർസ് കോളെജായിരുന്നു. വീണ്ടും ഞാൻ ജിപ്സിയായി.

ഏതാണ്ടു ഈ കാലഘട്ടം അവസാനിക്കാറായപ്പോഴാണു് മേല്പറഞ്ഞ വില്ലന്മാർക്കു് കോളേജിൽ ഹൈഡ് ആൻഡ് സീക്ക് (പാലക്കാടന്മാർക്കതു് സൈബാറുകളി തൃശ്ശൂരുകാർക്കമ്പസ്ഥാനി) കളിക്കണമെന്നു് കലശലായ ആഗ്രഹം മുളച്ചതു്. ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇതു നടപ്പാക്കാനും അവർ തീരുമാനിച്ചു. ക്ലാസ് മുറിക്കു സമീപം ചെന്നു് ഉച്ചത്തിൽ സൈബാർ എന്നു പറഞ്ഞില്ലെങ്കിൽ കളിക്കുന്ന കാര്യം നാലാളറിയില്ല. കളിച്ചിട്ടു പിന്നെ പ്രയോജനവുമില്ല എന്നതു് വാദ്ധ്യാന്മാർക്കറിയില്ലല്ലോ. അവരുടെ പരാതി എത്തേണ്ട താമസം അടുത്തു നടക്കാൻ പോകുന്ന ജൂബിലി ഉത്സവത്തിൽ തലപുകഞ്ഞിരിക്കുന്ന പ്രിൻസിപ്പാൾ പ്യൂണിനെ വിട്ടു സകലതിനേം വിളിപ്പിച്ചു. ഇവന്മാരെ ഇപ്പൊഴേ അങ്ങൊതുക്കിയില്ലെങ്കിൽ ഉത്സവത്തിനു് ആനയിടയും! തലമുറിയന്മാർ ഒറ്റക്കെട്ടായി തന്നെ ഓഫീസിൽ ഹാജരായി. പ്രിൻസിപ്പൾ ഒറ്റക്കെട്ടിനെ വലിച്ചു നീട്ടി ഒറ്റ വരിയാക്കാൻ പറഞ്ഞതനുസരിച്ചപ്പോൾ വരി ഇടനാഴി വരെ നീണ്ടു. വരിയുടെ വാൽ കണ്ടാകൃഷ്ടനായ ഒരു എ ബി വി പിക്കാരൻ പതുക്കെ കാര്യമന്വേഷിക്കാൻ ചെന്നു.

എന്തു പറ്റി? എന്താ ഇവിടെ?

ഒന്നാം ക്ലാസ്സു് മുതൽ എനിക്കു സതീർത്ഥ്യനായിരുന്ന ഒരേഴ്ശ്ശനുണ്ടു്, കല്ലേപ്പുള്ളിക്കാരൻ. കരിവീട്ടിക്കാതലിന്റെ നിറമുള്ളവൻ, നാക്കുവടിയുടെ ആകൃതിയിലുള്ള ശരീരമെങ്കിലും നാല്പതു പറനിലം ഒറ്റയ്ക്കു വിത്തെറിഞ്ഞു തീർക്കുന്നവൻ, കല്ലേപ്പുള്ളിയിലെ നാട്ടുപ്രമാണിമാർക്കിടയിൽ സ്ഥാനമുള്ള ഒരേയൊരു ഇരുപതുകാരൻ. ഊർജ്ജതന്ത്രത്തിൽ നേടിയ ബിരുദത്തിന്റെ കടലാസുപോലും വാങ്ങാതെ ചേറിലേക്കിറങ്ങിയവൻ. കച്ചോലം ഇഞ്ചി തുടങ്ങിയ കൃഷികളിലേക്കു് കല്ലേപ്പുള്ളിയിലെ കാർഷിക മേഖലയെ നയിക്കാൻ ശ്രമിച്ചവൻ. ഈ പ്രായത്തിൽ ചെണ്ടകൊട്ടുപഠിക്കാൻ പോകുന്നവൻ. നേരത്തെ ഒരു കമന്റിൽ ജ്യേഷ്ഠസമാഗമം നടന്നതായി പരാമർശിക്കപ്പെട്ടവൻ.

ഏബിവിപ്പിക്കാരൻ ചെന്നു ചോദിച്ചതു് പ്രത്യുൽ‌പ്പന്നമതിത്വത്തിനു് പേരുകേട്ട, ഇവനോടു്.

“ബാഡ്ജ് വാങ്ങാൻ“. ഉത്തരം ചോദ്യം തീരുന്നതിനു മുൻപേ വന്നു.

“ജൂബിലി ചടങ്ങിലേക്കോ?“

“അതേ” അതിലൽഭുതമെന്തു് എന്ന ഭാവം ഏഴ്ശ്ശന്റെ മുഖത്തു്.

അതെന്തേ എസ്സഫൈക്കാർക്കു മാത്രം? അല്ലല്ലെന്തു കഥയിതു കഷ്ടമേ ഭാവം അവന്റെ മുഖത്തു്.

“അതറിയില്ല. ഞങ്ങളേ വിളിച്ചു ഞങ്ങൾ വന്നു” വരിയിലെ എല്ലാവരുടെയും മുഖത്തു് സഹതാപരസം.
ചോദ്യകർത്താവിനു് തീ പിടിച്ചു. ഒറ്റലിൽ പെട്ട കണ്ണനെ പോലെ അവൻ അച്ചാലും പിച്ചാലും നടന്നു. പ്രിൻസിപ്പാളിന്റെ നല്ലകുട്ടികളുടെ ലിസ്റ്റിൽ സ്ഥാനമുള്ള തന്നെ വളണ്ടിയർ ലിസ്റ്റിൽ നിന്നു് ഒഴിച്ചു നിർത്തിയതു് കക്ഷിക്കു് സഹിക്കാവുന്നതിലപ്പുറമായിരുന്നു. നടത്തത്തിനൊടുവിൽ രണ്ടും കല്പിച്ചു് മൂപ്പർ കൂടെയുള്ളവനെ പുറത്തു നിർത്തി, വരിക്കരികിലൂടെ ഇടിച്ചുകയറി പ്രിൻസിയുടെ ക്യാബിനിലെത്തി. മാഡം മുഖമുയർത്തി നോക്കി. കണ്ണുകളിൽ അവിശ്വസനീയത.

“താനുമുണ്ടോ ഇതിൽ?“

യൂ റ്റൂ.. എന്നഭാവം തിരസ്ക്കരിക്കപ്പെട്ടവൻ വായിച്ചില്ല.

“ഞാൻ മാത്രമല്ല മാഡം, സദാശിവനുമുണ്ടു്.“

ക്യാബിനു പുറത്തു നിൽക്കുന്ന സുഹൃത്തിനെ ചൂണ്ടിയുള്ള അവന്റെ ഈ മറുപടി പിൽക്കാലത്തു് ക്യാമ്പസിൽ പ്രചുരപ്രചാരം നേടിയ ഒരു പ്രയോഗമായി. പ്രയോഗഫലസിദ്ധിയാൽ ഇടിച്ചുകയറി മണ്ടത്തരം വിളമ്പുന്നവരെ അക്കാലങ്ങളിൽ സദാശിവനെന്നു വിളിക്കകൂടി അന്നാട്ടുകാർ പതിവാക്കിയത്രേ.

വാ‍ൽക്കഷ്ണം: ഈ ഒരവസരത്തിൽ മാത്രമേ ഫാ‍ൿടറിയിൽ നിന്നു് ആളുവന്നാ‍ലേ പരീക്ഷയ്ക്കിരുത്തുകയുള്ളൂ എന്ന ഭീഷണി തെല്ലും കൂസലില്ലാതെ കേൾക്കാൻ സിദ്ധാർത്ഥനു സാധിച്ചിട്ടുള്ളൂ എന്നു കൂടി പറയട്ടെ

Friday, February 24, 2006

ഇലക്ഷൻ മാനിഫെസ്റ്റോ

ടി കെ എം കോളജിൽ 1997 യൂണിയന്‍ ഇലക്ഷന്‌ സെക്സ്‌ എന്ന വിദ്യാര്‍ത്ഥി സംഘടന അവതരിപ്പിച്ച മാനിഫെസ്റ്റോ
(ആദിത്യൻ നേരത്തേ ഈ മാതിരി പാർ‍ട്ടികളെക്കുറിച്ച്‌ പരാമർ‍ശിച്ചിരുന്നു)
Image hosting by Photobucket
(ഒരു സുഹൃത്ത് ഈമെയിലായി അയച്ചുതന്നത്)

Thursday, February 16, 2006

അഡ്‌ജസ്റ്റ്‌മന്റ്‌

അജയനെ പോലെ തന്നെ ആയിരുന്നു ശൈലേഷും. സുമുഖന്‍, സുന്ദരന്‍, സുശീലന്‍.. പോരാത്തതിന്‌ കോളേജിലെ റോക്ക്‌ ബാന്റിന്റെ പ്രധാന ഗായകനും. പിന്നെ തടി ഒരല്‍പ്പം കൂടുതലായിപ്പോയത്‌ അവന്റെ കുറ്റമല്ല, അച്ഛനമ്മമാര്‍ ഇട്ട പേര്‌ അറം പറ്റിയതാണെന്നാണ്‌ രഘു പറയുന്നത്‌.


ശൈലേഷിനും ഒരു സങ്കടം ഉണ്ടായിരുന്നു. വേറൊന്നുമല്ല. ഡിഗ്രി അവസാന വര്‍ഷം ആയിട്ടും ഒരു ലൈന്‍ ഒത്തു കിട്ടിയിട്ടില്ല. ഗ്യാംഗില്‍ എല്ലാവര്‍ക്കും ഉണ്ട്‌ ഓരോ ലൈന്‍. വായ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ചിണ്ടന്‍ ഹരിക്കു പോലും കഴിഞ്ഞ കൊല്ലം പട്ടു പോലുള്ള ഒരു പട്ടത്തികുട്ടിയെ ഒത്തു കിട്ടി. പക്ഷേ ഒരു പാട്‌ പെണ്‍കുട്ടികള്‍ സുഹൃത്തുക്കളായുണ്ടെങ്കിലും, ശൈലേഷിന്റെ കാര്യത്തില്‍ മാത്രം എന്തോ ഒരു അമാന്തം...


അങ്ങിനെ ഇരിക്കുമ്പോഴാണ്‌ ഫസ്റ്റ്‌ പ്രീഡിഗ്രി ക്ലാസ്സില്‍ ഉള്ള ഒരു കൊച്ചു സുന്ദരി ശൈലന്റെ സുഹൃത്താവുന്നത്‌. കൊച്ച്‌ ഒരല്‍പ്പം പരിഷ്കാരി, വെസ്റ്റേണ്‍ മ്യൂസിക്‌ കേള്‍ക്കുന്നവള്‍, ആഷ്‌കുഷ്‌ ഇംഗ്ലീഷ്‌ മണിമണിയായി അടിച്ചു വിടുന്നവള്‍, നല്ല പാട്ടുകാരി... എന്തായാലും ചുള്ളത്തി പെട്ടെന്ന് ശൈലനുമായി കമ്പനിയായി. കോളേജിനെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട്‌, അവന്റെ ബൈക്കിനു പുറകില്‍ കയറി യാത്ര ചെയ്യാന്‍ വരെ തയ്യാറാവുകയും ചെയ്തു.

സംഗതികള്‍ ഇത്രത്തോളം എത്തിയപ്പൊഴാണ്‌ നാരായണേട്ടന്റെ രണ്ട്‌ ആനമയക്കിയുടെ പുറത്ത്‌, ശിവന്‍ ആ പ്രഖ്യാപനം നടത്തിയത്‌.

" ഡാ തടിയാ.. നെന്റെ മണ്ടീലെന്താ കളിമണ്ണാണ്‌? ചെക്കാ, ആ പെണ്ണിന്‌ നിന്നോടുക്ക്‌ ലൈനാണ്‌ന്ന്...!!"


ശൈലന്‍ ഞെട്ടി. പിന്നെ പുളകിതഗാത്രനായി. ആയിരിക്കുമോ? ചിരകാല സ്വപ്നം സഫലമാകുമോ???

പ്രശ്നം ഗ്യാംഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലൈന്‍ ലക്ഷണങ്ങള്‍ ഒന്നൊന്നായി ശൈലനു വിശദീകരിച്ചു കൊടുക്കപ്പെട്ടു. കൊച്ചിനെ ഒരാഴ്ച്ച observation-ഇല്‍ വെക്കാന്‍ തീരുമാനമായി. പ്രേമ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെങ്കില്‍, ശൈലന്‍ അവളോട്‌ ഹൃദയം തുറക്കുന്നു.. തീ രണ്ടു വശത്തും കൊളുത്തപ്പെടുന്നു.. പ്രേമനദി ശോകനാശിനി പോലെ നിര്‍വിഘ്നം ഒഴുകുന്നു.. അതങ്ങനെ തീരുമാനമായി...

observation period കഴിഞ്ഞ ഉടന്‍ ഗാംഗിന്റെ ഏകകണ്ഠമായ അഭിപ്രായം വന്നു..

സംഗതി ലൈന്‍ തന്നെ..

അങ്ങിനെ ശോകനാശിനി പുഴത്തീരത്തു വെച്ച്‌ അഷ്ടദിക്‍പാലകന്മാരെ (എട്ടു വശത്തും ഒളിച്ചു നിന്നിരുന്ന ചെക്കന്‍സ്‌) സാക്ഷി നിര്‍ത്തി ശൈലന്‍ കൊച്ചിനോട്‌ പ്രേമാഭ്യര്‍ത്ഥന നടത്തി...

(എന്താണ്ടീ പെണ്ണേ.. നിന്നെ ഞാന്‍ കെട്ടട്ടടി മൂതേവി എന്നാണ്‌ ശൈലന്‍ ചോദിച്ചത്‌ എന്നാണ്‌ ഇണക്കുരുവികള്‍ക്ക്‌ ഏറ്റവും അടുത്തായിരുന്ന ശിവന്‍ പിന്നീട്‌ പറഞ്ഞത്‌.)

കൊച്ച്‌ കണ്ണ്‍ നിറച്ചു. മൂക്ക്‌ പിഴിഞ്ഞു. തേങ്ങി. എന്നിട്ട്‌ പറഞ്ഞു. "ഏട്ടനെ ഞാന്‍ അങ്ങിനെയല്ല വിചാരിച്ചത്‌. മാത്രമല്ല, എന്റെ കല്ല്യാണം മുറച്ചെക്കനുമായി പറഞ്ഞുറപ്പിച്ചതുമാണ്‌"

ശൈലന്‍ ഭയങ്കരമായി ഞെട്ടി. സ്വപ്ന ഗോപുരം തകരുന്നതറിഞ്ഞ്‌ കരഞ്ഞു. ഉറ്റ സുഹൃത്തിന്റെ പ്രേമ സാക്ഷാല്‍ക്കാരം ആഘോഷിക്കാന്‍, രഘു നാരായണേട്ടന്റെ ഷാപ്പില്‍ പ്രത്യേകം പറഞ്ഞു മാറ്റി വെച്ചിരിക്കുന്ന 2 ക്യാന്‍ കള്ളിനെയോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. പിന്നെ ചുറ്റും നോക്കി, ലോകത്തെ മുഴുവന്‍ ദയനീയതയും സ്ഫുരിക്കുന്ന മുഖഭാവത്തോടെ ചോദിച്ചു.

" കുട്ടീ, എങ്ങിനെയെങ്കിലും മുറച്ചെക്കന്റെ കൂടെ ഒരു 6 മാസത്തേക്ക്‌ എന്നെക്കൂടി ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്തൂടെ? പ്ലീീസ്‌..."