ഭാരത രത്നം
കാര്യം എന്തായാലും പാരമ്പര്യത്തിന് ഒരു കോട്ടവും സംഭവിക്കാതെ പടിഞ്ഞാട്ട് നോക്കിയിരിക്കാന്‍ ഞങ്ങളുടെ തലമുറയിലും ഇഷ്ടം പോലെ ചെറു വാല്ല്യക്കാര്‍ ഉണ്ടായിരുന്നു. എല്ലാം മിക്കവാറും ഒരേ തരപ്പടി ആയിരുന്നത് കൊണ്ട് എണ്ണത്തിന്റെയും സമയത്തിന്റേയും കാര്യത്തില്‍ ഒരു റിസെര്‍വേഷനും ഉണ്ടായിരുന്നില്ല എന്നു മാത്രം. പ്രത്യേക അജണ്ട ഒന്നും ഇല്ലാത്ത, കരിമ്പനക്കു കീഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാറുള്ള ഇത്തരം വെടിവട്ടങ്ങളില്‍, പിറ്റേ ദിവസം എന്തു ചെയ്യണം എന്ന കാര്യം മാത്രം നിഷ്കര്‍ഷയൊടെ ആലോചിക്കപ്പെടുകയും, പാലിക്കപ്പെടാതിരിക്കപ്പെടുകയും ചെയ്തു വന്നു. ഉത്സവക്കാലമായിരുന്നതിനാല്‍ പാടൂര്‍ മുതല്‍ മംഗലം വരെ പലയിടത്തും ചെണ്ടപ്പുറത്ത് കോല് വെക്കപ്പെടാറുണ്ട് എന്നത് ഞങ്ങള്‍ക്ക് വലിയ ഒരു ആശ്വാസമായിരുന്നു. അങ്ങിനെ എല്ലാ വേലപ്പറമ്പിലും, വി.കെ.എന്‍. ഭാഷയില്‍ തിക്കും തിരക്കും വിളക്കും ചരക്കും കണ്ട്, ബാക്കിയുള്ള സമയങ്ങളില്‍ കാലാട്ടി ഇരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്.
എസ്.എന്‍. കോളേജിന്റെ കോളേജ് ഡേ ആയിരുന്നു ഇഷ്യൂ. സാധാരണ ഗതിയില്‍ രണ്ടാമതൊന്നാലോചിക്കാതെ എല്ലാവരും അവിടെ പ്രസന്റ് ആവേണ്ടതാണ്. പക്ഷേ, നമ്മുടെ സിദ്ധാര്‍ത്ഥന്റെ ഒക്കെ കയ്യിലിരിപ്പ് കൊണ്ട്, കോളേജില്‍ ആകപ്പാടെ ഒരു പ്രശ്നാന്തരീക്ഷം ഉള്ള സമയം. പുറത്തുള്ള ആരേയും ഓഡിറ്റോറിയത്തില്‍ കേറ്റരുത് എന്ന് പ്രിന്‍സിയുടെ ഓര്‍ഡര്‍. കൂട്ടത്തില്‍ ആകെയുള്ള എസ്.എന്‍. കോളേജുകാരന്‍ സ്വാമിയാണെങ്കില്‍ "രക്ഷയില്ല" എന്ന് കൈ മലര്‍ത്തുകയും ചെയ്തു. എങ്ങനെ കേറിപറ്റും എന്ന് തലയല്ലാത്ത ബാക്കി ഭാഗങ്ങളൊക്കെ പുകഞ്ഞ് ആലോചിച്ചിരിക്കുമ്പോഴാണ് ശ്രീരാമിന്റെ വരവ്.
" ഡാ, നാളെ എനിക്ക് എസ്.എന്‍. കോളേജില്‍ ഒരു പ്രോഗ്രാം ഉണ്ട്. ബൈക്കില്‍ കീബോര്‍ഡ് പിടിച്ചിരിക്കാന്‍ ഒരു കൂലിക്കാരനെ വേണം".
ഈശ്വരാ.. രക്ഷപ്പെട്ടു.. കൂലിക്കാരനായി കൂട്ടത്തിലെ ഏറ്റവും പ്രശ്നക്കാരന്‍ ആയ ബാലനെ അയക്കാന്‍ തീരുമാനമായി. ( രണ്ട് പൊറോട്ടയും ഒരു സിസര്‍ ഫില്‍റ്ററും കൂലി. ചാപ്സ് സ്വന്തം പോക്കറ്റില്‍ നിന്ന്.) ശ്രീരാമിന്റെ പേര് പറഞ്ഞ് ബാക്കിയുള്ളവര്‍ തള്ളിക്കയറുന്നു. ഗ്യാംഗിന്റെ സ്പോക്സ്മാന്‍ ആയി മാമയെ തീരുമാനിച്ചു. (എല്ലാ പ്രശ്നങ്ങളും പറഞ്ഞൊതുക്കാന്‍ പറ്റിയ ഒരു കാരണവര്‍ നാവ് ഉള്ളതു കൊണ്ടാണ് രവി മാമയായത്. അല്ലാതെ വേറൊന്നുമല്ല..അയ്യേ..) എല്ലാം ശുഭം, മംഗളം...
അങ്ങിനെ, പിറ്റേ ദിവസം, 4 ബൈക്കിലായി 12 പേര് കോളേജ് ലക്ഷ്യമാക്കി യാത്രയായി. പ്രശ്നം ഒന്നും ഉണ്ടാവരുതെന്ന് നേരത്തെ തീരുമാനിച്ചത് കാരണം കള്ളുഷാപ്പുകള്‍ ഇല്ലാത്ത വഴിയായിരുന്നു യാത്ര എന്നു കൂടി പറഞ്ഞോട്ടെ. യാത്ര അവസാനിച്ചത്, കോളേജ് പടിക്കല്‍ തന്നെ കിടന്നിരുന്ന എസ്.ഐ. ശങ്കരനാരായണന്റെ പോലീസ് ജീപ്പിന്റെ മുന്നില്‍.
എസ്.ഐ. ശങ്കരനാരായണന് അന്ന് ആലത്തൂരില്‍ ഒരു ടെറര്‍ ആയിരുന്നു. കലുങ്കില്‍ ഇരിക്കുന്നവരെ പിടികൂടി ജനമദ്ധ്യത്തില്‍ നിറുത്തി 101 ഏത്തം ഇടീക്കുക, ബൈക്കില്‍ മുണ്ട് മടക്കി കുത്തി ഓടിക്കുന്നവരെ പിടിച്ച് പൂണക്ക് ചവിട്ടുക, സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവരെ യാതൊരു പ്രകോപനവും ഇല്ലാതെ ലാത്തി വീശി വീട് വരെ ഓടിക്കുക എന്ന സാധാരണ പോലീസുകാരുടെ കലാപരിപാടികള്‍ ഒക്കെ ഇദ്ദേഹവും നിര്‍ലോഭം ചെയ്തു പോന്നിരുന്നു.
" എങ്ങോട്ടാടാ എല്ലാവരും കൂടി?" --- എസ്.ഐ.
"ശ്രീരാമിന്റെ പ്രോഗ്രാം കാണാന്‍ വന്നതാണ് സര്" -- മാമ
ചെറുകിട പരിശോധകന് (തര്‍ജമക്ക് കടപ്പാട് ലോനപ്പന് നമ്പാടന്) എല്ലാവരേയും ഒന്നുഴിഞ്ഞ് നോക്കി. നോട്ടം അവസാനിച്ചത്, ആറടി ഉയരവും കരിവീട്ടിയുടെ നിറവും ഫങ്കി സ്റ്റൈലില്‍ നീട്ടി വളര്‍ത്തിയ മുടിയും ഉള്ള ബ്ലാക്കപ്പന്റെ മുഖത്ത്.
"ഇങ്ങോട്ട് നീങ്ങി നിക്കടാ"..
നേരത്തെ സൂചിപ്പിച്ച പ്രശ്നം ഇതായിരുന്നു. കോളേജിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം കെ.എസ്.യു.ക്കാരനായ ഒരു ശിവരാമകൃഷ്ണനെ എസ്.എഫ്.ഐ.ക്കാരന് ദ്വാരകരാജ് ആലത്തൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ വെച്ച് ഓടിച്ചിട്ട് തല്ലി എന്നതാവുന്നു. അന്നോടിയ കെ.എസ്.യു.ക്കാരന്റെ പുറകെ അവനെ പിടിച്ചു നിര്‍ത്താന്‍ ഈ ബ്ലാക്കപ്പനും ഓടി എന്ന് ജനസംസാരം.
എല്ലാം തുലയുന്ന നിമിഷം ഇതാ വരുന്നു. മാമയുടെ diplomacy work out ചെയ്യേണ്ട സന്ദര്‍ഭം.
" നീയല്ലേടാ അന്ന് എന്നെ കണ്ടപ്പോള്‍ കലുങ്കില്‍ നിന്ന് എണീറ്റ് ഓടിയത്"
ശ്വാസം നേരേ വീണു. സംഗതി പെറ്റി കേസ് ആണ്.
"അതു ഞാനല്ല സര്" എന്ന് ബ്ലാക്കപ്പന്‍.
" നീ തന്നെ, എന്തിനാടാ നീ എന്നെ കണ്ടാല്‍ ഓടുന്നത്, തേക്കുംകുറ്റി പോലുണ്ടല്ലോ, നിന്നെ കണ്ടാല്‍ ഞാന്‍ ഓടണമല്ലോ" എന്നായി എസ്.ഐ.
" എന്തായാലും നിങ്ങള്‍ക്ക് ഉള്ളില്‍ കേറാന്‍ പറ്റില്ല. Students അല്ലാതെ ആരെയും കടത്തി വിടണ്ട എന്ന് പ്രിന്‍സി പറഞ്ഞിട്ടുണ്ട്".
മാമയുടെ വാക്ചാതുരി ഉണര്‍ന്നു.
"അല്ല സര്, ശ്രീരാമിന്റെ പ്രോഗ്രാം കാണാന്‍ ഞങ്ങള്‍ക്ക് കിട്ടിയ ഒരു അവസരമാണ് സര് ഇത്.അവന് ഇപ്പോ ഭയങ്കര ഫേമസ് ആയി. ഇനി നാട്ടിലൊന്നും അവതരിപ്പിക്കും എന്ന് തോന്നുന്നില്ല. ഞങ്ങള്‍ ആരും പ്രശ്നക്കാരല്ല. പ്ലീസ് സര്"....
എസ്.ഐ. ഒന്നാലോചിച്ചു. ശ്രീരാം ആണെങ്കില്‍ അന്ന് കലാപ്രതിഭയും എം.എ. ഫസ്റ്റ് റാങ്കും ഒക്കെയായി കത്തി നില്ക്കുന്ന സമയം. പിന്നെ എന്നെയൊക്കെ കണ്ടപ്പോള്‍ പുള്ളിക്ക് തോന്നിയിരിക്കണം ചെക്കന്മാര് അത്ര വെടക്ക് അല്ല എന്ന്. " ശരി, ഞാന്‍ എന്തായാലും പ്രിന്‍സിയോടൊന്ന് ചോദിക്കട്ടെ, ഇവിടെ നില്ക്ക്" എന്നായി അങ്ങേര്.
എസ്.ഐ. ഒന്നയയുന്നു എന്ന് കണ്ട മാമക്ക് ഉത്സാഹം കൂടി. "സര്, ഇവന്റെ പ്രോഗ്രാം കണ്ടിട്ടുണ്ടോ"?
" നമുക്കൊക്കെ എവിടെയാടോ സമയം.പാട്ടും കൂത്തും ഒന്നും കാണാനും കേള്‍ക്കാനും ഉള്ള സമയം കിട്ടണ്ടേ.. ആട്ടെ, ഇവനെന്തൊക്കെയോ അവാര്‍ഡ് കിട്ടിയിട്ടുണ്ടല്ലേ..? "
എസ്.ഐ.യോട് കൊച്ചു വര്‍ത്തമാനം പറയാന്‍ കിട്ടിയ ചാന്‍സ് വിടാതെ മാമ വെച്ചു കാച്ചി.
" ഉണ്ട് സാറെ, ഭാരതരത്നം"..
ജീപ്പിന് വെളിയില്‍ നിന്നിരുന്ന എസ്.ഐ. ഒറ്റ ചാട്ടത്തിന് ഒരു കാല് അകത്തും ഒരു കാല് പുറത്തുമായി ആട് പെറാന്‍ നില്ക്കുന്ന പോസില്‍ നിന്നു.
"എന്ത്????"
"ഭാരത രത്നം"...
60 കിലോ തൂക്കമുള്ള മാമയെ കോളറിനു പിടിച്ച് ഇയാള്‍ എങ്ങനെ 10 അടി തൂക്കി എന്നു മാത്രമല്ല, പിന്നെ ഒരു 5 മിനിറ്റ് നേരത്തേക്ക് ഇങ്ങേര് ഉപയോഗിച്ച കുറെ വാക്കുകളുടെ അര്‍ത്ഥവും ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല.