Tuesday, February 28, 2006

ഭാരത രത്‌നം

കൊല്ല വര്‍ഷം 1082 കുംഭ മാസം 21-ആം തിയതി നെല്ലിത്തറ ഈശ്വരയ്യര്‍ മകന്‍ ശങ്കരയ്യരുടെ വക ഈടുവെടിയാലിനു ചുറ്റുമുള്ള തറ കമ്മീഷന്‍ ചെയ്തതിനു ശേഷം, തുടര്‍ന്നിങ്ങോട്ടുള്ള മുക്കാല്‍ നൂറ്റാണ്ടിലേറെ കാലം, എല്ലാ വൈകുന്നേരങ്ങളിലും അര ഡസന്‍ ചെറു വാല്ല്യക്കാരെങ്കിലും ഈ ആല്‍ത്തറയിലിരുന്ന് പടിഞ്ഞാട്ട്‌ നോക്കി കാലാട്ടിയിരുന്നത്‌ ആലിനു പണ്ട്‌ കിട്ടിയ ഒരു ശാപത്തിന്റെ ഭാഗമായിരുന്നു. ഇത്‌ പറഞ്ഞത്‌ ചെറൂട്ടി മാമയായത്‌ കൊണ്ട്‌ ശാപത്തിന്റെ കാര്യം ഞങ്ങളാരും വിശ്വസിച്ചിരുന്നില്ലെങ്കിലും പറഞ്ഞത്‌ സത്യമാണെന്ന് മിക്കവരും അംഗീകരിച്ചിരുന്നു. അതല്ല, പൂരത്തിന്‌ 41 ദിവസം മുന്‍പ്‌ നടക്കുന്ന പാവക്കൂത്തിന്‌ കുത്തുവിളക്കും കൊണ്ട്‌ നടക്കുന്ന കോലോത്ത്‌ നായരുടെ പിന്നാലെ കൂത്തുമാടം ചുറ്റുന്ന കുറെ പിള്ളേര്‍ ഉള്ളതു കൊണ്ടാണ്‌ എന്നും ആലിന്‍ചുവട്ടില്‍ ഇരിക്കാന്‍ വാല്ല്യക്കാര്‍ കാവശ്ശേരിയില്‍ ഉള്ളത്‌ എന്നൊരു തിയറിയും പ്രചാരത്തില്‍ ഉണ്ടായിരുന്നു. (കൂത്തു നടക്കുന്ന ദിവസങ്ങളില്‍ മാടം പ്രദക്ഷിണം ചെയ്താല്‍ അടുത്ത കൂത്ത്‌ വരെ തട്ടകം വിട്ട്‌ പോവുകയില്ല എന്നാണ്‌ വിശ്വാസം). കൂത്താളന്മാര്‍ ഉറങ്ങിയാല്‍ വിളക്ക്‌ കത്തിക്കുന്ന നാളികേര മുറി അടിച്ചു മാറ്റണമെങ്കില്‍, ഈ മാടം ചുറ്റലല്ലാതെ വേറെ വഴിയില്ല എന്ന സത്യം തുറിച്ചു നോക്കുന്നത്‌ കാരണം, അന്നും ഇന്നും കോലോത്ത്‌ നായര്‍ക്ക്‌ അകമ്പടി സേവിക്കാന്‍ ആളുണ്ട്‌ എന്നത്‌ വേറെ കാര്യം.

കാര്യം എന്തായാലും പാരമ്പര്യത്തിന്‌ ഒരു കോട്ടവും സംഭവിക്കാതെ പടിഞ്ഞാട്ട്‌ നോക്കിയിരിക്കാന്‍ ഞങ്ങളുടെ തലമുറയിലും ഇഷ്ടം പോലെ ചെറു വാല്ല്യക്കാര്‍ ഉണ്ടായിരുന്നു. എല്ലാം മിക്കവാറും ഒരേ തരപ്പടി ആയിരുന്നത്‌ കൊണ്ട്‌ എണ്ണത്തിന്റെയും സമയത്തിന്റേയും കാര്യത്തില്‍ ഒരു റിസെര്‍വേഷനും ഉണ്ടായിരുന്നില്ല എന്നു മാത്രം. പ്രത്യേക അജണ്ട ഒന്നും ഇല്ലാത്ത, കരിമ്പനക്കു കീഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാറുള്ള ഇത്തരം വെടിവട്ടങ്ങളില്‍, പിറ്റേ ദിവസം എന്തു ചെയ്യണം എന്ന കാര്യം മാത്രം നിഷ്‌കര്‍ഷയൊടെ ആലോചിക്കപ്പെടുകയും, പാലിക്കപ്പെടാതിരിക്കപ്പെടുകയും ചെയ്തു വന്നു. ഉത്‌സവക്കാലമായിരുന്നതിനാല്‍ പാടൂര്‍ മുതല്‍ മംഗലം വരെ പലയിടത്തും ചെണ്ടപ്പുറത്ത്‌ കോല്‍ വെക്കപ്പെടാറുണ്ട്‌ എന്നത്‌ ഞങ്ങള്‍ക്ക്‌ വലിയ ഒരു ആശ്വാസമായിരുന്നു. അങ്ങിനെ എല്ലാ വേലപ്പറമ്പിലും, വി.കെ.എന്‍. ഭാഷയില്‍ തിക്കും തിരക്കും വിളക്കും ചരക്കും കണ്ട്‌, ബാക്കിയുള്ള സമയങ്ങളില്‍ കാലാട്ടി ഇരിക്കുമ്പോഴാണ്‌ സംഭവം ഉണ്ടായത്‌.

എസ്‌.എന്‍. കോളേജിന്റെ കോളേജ്‌ ഡേ ആയിരുന്നു ഇഷ്യൂ. സാധാരണ ഗതിയില്‍ രണ്ടാമതൊന്നാലോചിക്കാതെ എല്ലാവരും അവിടെ പ്രസന്റ്‌ ആവേണ്ടതാണ്‌. പക്ഷേ, നമ്മുടെ സിദ്ധാര്‍ത്ഥന്റെ ഒക്കെ കയ്യിലിരിപ്പ്‌ കൊണ്ട്‌, കോളേജില്‍ ആകപ്പാടെ ഒരു പ്രശ്നാന്തരീക്ഷം ഉള്ള സമയം. പുറത്തുള്ള ആരേയും ഓഡിറ്റോറിയത്തില്‍ കേറ്റരുത്‌ എന്ന് പ്രിന്‍സിയുടെ ഓര്‍ഡര്‍. കൂട്ടത്തില്‍ ആകെയുള്ള എസ്‌.എന്‍. കോളേജുകാരന്‍ സ്വാമിയാണെങ്കില്‍ "രക്ഷയില്ല" എന്ന് കൈ മലര്‍ത്തുകയും ചെയ്തു. എങ്ങനെ കേറിപറ്റും എന്ന് തലയല്ലാത്ത ബാക്കി ഭാഗങ്ങളൊക്കെ പുകഞ്ഞ്‌ ആലോചിച്ചിരിക്കുമ്പോഴാണ്‌ ശ്രീരാമിന്റെ വരവ്‌.

" ഡാ, നാളെ എനിക്ക്‌ എസ്‌.എന്‍. കോളേജില്‍ ഒരു പ്രോഗ്രാം ഉണ്ട്‌. ബൈക്കില്‍ കീബോര്‍ഡ്‌ പിടിച്ചിരിക്കാന്‍ ഒരു കൂലിക്കാരനെ വേണം".

ഈശ്വരാ.. രക്ഷപ്പെട്ടു.. കൂലിക്കാരനായി കൂട്ടത്തിലെ ഏറ്റവും പ്രശ്നക്കാരന്‍ ആയ ബാലനെ അയക്കാന്‍ തീരുമാനമായി. ( രണ്ട്‌ പൊറോട്ടയും ഒരു സിസര്‍ ഫില്‍റ്ററും കൂലി. ചാപ്സ്‌ സ്വന്തം പോക്കറ്റില്‍ നിന്ന്.) ശ്രീരാമിന്റെ പേര്‌ പറഞ്ഞ്‌ ബാക്കിയുള്ളവര്‍ തള്ളിക്കയറുന്നു. ഗ്യാംഗിന്റെ സ്പോക്സ്‌മാന്‍ ആയി മാമയെ തീരുമാനിച്ചു. (എല്ലാ പ്രശ്നങ്ങളും പറഞ്ഞൊതുക്കാന്‍ പറ്റിയ ഒരു കാരണവര്‍ നാവ്‌ ഉള്ളതു കൊണ്ടാണ്‌ രവി മാമയായത്‌. അല്ലാതെ വേറൊന്നുമല്ല..അയ്യേ..) എല്ലാം ശുഭം, മംഗളം...

അങ്ങിനെ, പിറ്റേ ദിവസം, 4 ബൈക്കിലായി 12 പേര്‍ കോളേജ്‌ ലക്ഷ്യമാക്കി യാത്രയായി. പ്രശ്നം ഒന്നും ഉണ്ടാവരുതെന്ന് നേരത്തെ തീരുമാനിച്ചത്‌ കാരണം കള്ളുഷാപ്പുകള്‍ ഇല്ലാത്ത വഴിയായിരുന്നു യാത്ര എന്നു കൂടി പറഞ്ഞോട്ടെ. യാത്ര അവസാനിച്ചത്‌, കോളേജ്‌ പടിക്കല്‍ തന്നെ കിടന്നിരുന്ന എസ്‌.ഐ. ശങ്കരനാരായണന്റെ പോലീസ്‌ ജീപ്പിന്റെ മുന്നില്‍.

എസ്‌.ഐ. ശങ്കരനാരായണന്‍ അന്ന് ആലത്തൂരില്‍ ഒരു ടെറര്‍ ആയിരുന്നു. കലുങ്കില്‍ ഇരിക്കുന്നവരെ പിടികൂടി ജനമദ്ധ്യത്തില്‍ നിറുത്തി 101 ഏത്തം ഇടീക്കുക, ബൈക്കില്‍ മുണ്ട്‌ മടക്കി കുത്തി ഓടിക്കുന്നവരെ പിടിച്ച്‌ പൂണക്ക്‌ ചവിട്ടുക, സെക്കന്റ്‌ ഷോ കഴിഞ്ഞു വരുന്നവരെ യാതൊരു പ്രകോപനവും ഇല്ലാതെ ലാത്തി വീശി വീട്‌ വരെ ഓടിക്കുക എന്ന സാധാരണ പോലീസുകാരുടെ കലാപരിപാടികള്‍ ഒക്കെ ഇദ്ദേഹവും നിര്‍ലോഭം ചെയ്തു പോന്നിരുന്നു.

" എങ്ങോട്ടാടാ എല്ലാവരും കൂടി?" --- എസ്‌.ഐ.

"ശ്രീരാമിന്റെ പ്രോഗ്രാം കാണാന്‍ വന്നതാണ്‌ സര്‍" -- മാമ

ചെറുകിട പരിശോധകന്‍ (തര്‍ജമക്ക്‌ കടപ്പാട്‌ ലോനപ്പന്‍ നമ്പാടന്‍) എല്ലാവരേയും ഒന്നുഴിഞ്ഞ്‌ നോക്കി. നോട്ടം അവസാനിച്ചത്‌, ആറടി ഉയരവും കരിവീട്ടിയുടെ നിറവും ഫങ്കി സ്റ്റൈലില്‍ നീട്ടി വളര്‍ത്തിയ മുടിയും ഉള്ള ബ്ലാക്കപ്പന്റെ മുഖത്ത്‌.

"ഇങ്ങോട്ട്‌ നീങ്ങി നിക്കടാ"..

നേരത്തെ സൂചിപ്പിച്ച പ്രശ്നം ഇതായിരുന്നു. കോളേജിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം കെ.എസ്‌.യു.ക്കാരനായ ഒരു ശിവരാമകൃഷ്ണനെ എസ്‌.എഫ്‌.ഐ.ക്കാരന്‍ ദ്വാരകരാജ്‌ ആലത്തൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ വെച്ച്‌ ഓടിച്ചിട്ട്‌ തല്ലി എന്നതാവുന്നു. അന്നോടിയ കെ.എസ്‌.യു.ക്കാരന്റെ പുറകെ അവനെ പിടിച്ചു നിര്‍ത്താന്‍ ഈ ബ്ലാക്കപ്പനും ഓടി എന്ന് ജനസംസാരം.

എല്ലാം തുലയുന്ന നിമിഷം ഇതാ വരുന്നു. മാമയുടെ diplomacy work out ചെയ്യേണ്ട സന്ദര്‍ഭം.

" നീയല്ലേടാ അന്ന് എന്നെ കണ്ടപ്പോള്‍ കലുങ്കില്‍ നിന്ന് എണീറ്റ്‌ ഓടിയത്‌"

ശ്വാസം നേരേ വീണു. സംഗതി പെറ്റി കേസ്‌ ആണ്‌.

"അതു ഞാനല്ല സര്‍" എന്ന് ബ്ലാക്കപ്പന്‍.

" നീ തന്നെ, എന്തിനാടാ നീ എന്നെ കണ്ടാല്‍ ഓടുന്നത്‌, തേക്കുംകുറ്റി പോലുണ്ടല്ലോ, നിന്നെ കണ്ടാല്‍ ഞാന്‍ ഓടണമല്ലോ" എന്നായി എസ്‌.ഐ.

" എന്തായാലും നിങ്ങള്‍ക്ക്‌ ഉള്ളില്‍ കേറാന്‍ പറ്റില്ല. Students അല്ലാതെ ആരെയും കടത്തി വിടണ്ട എന്ന് പ്രിന്‍സി പറഞ്ഞിട്ടുണ്ട്‌".

മാമയുടെ വാക്‍ചാതുരി ഉണര്‍ന്നു.

"അല്ല സര്‍, ശ്രീരാമിന്റെ പ്രോഗ്രാം കാണാന്‍ ഞങ്ങള്‍ക്ക്‌ കിട്ടിയ ഒരു അവസരമാണ്‌ സര്‍ ഇത്‌.അവന്‍ ഇപ്പോ ഭയങ്കര ഫേമസ്‌ ആയി. ഇനി നാട്ടിലൊന്നും അവതരിപ്പിക്കും എന്ന് തോന്നുന്നില്ല. ഞങ്ങള്‍ ആരും പ്രശ്നക്കാരല്ല. പ്ലീസ്‌ സര്‍"....

എസ്‌.ഐ. ഒന്നാലോചിച്ചു. ശ്രീരാം ആണെങ്കില്‍ അന്ന് കലാപ്രതിഭയും എം.എ. ഫസ്റ്റ്‌ റാങ്കും ഒക്കെയായി കത്തി നില്‍ക്കുന്ന സമയം. പിന്നെ എന്നെയൊക്കെ കണ്ടപ്പോള്‍ പുള്ളിക്ക്‌ തോന്നിയിരിക്കണം ചെക്കന്മാര്‍ അത്ര വെടക്ക്‌ അല്ല എന്ന്. " ശരി, ഞാന്‍ എന്തായാലും പ്രിന്‍സിയോടൊന്ന് ചോദിക്കട്ടെ, ഇവിടെ നില്‍ക്ക്‌" എന്നായി അങ്ങേര്‍.

എസ്‌.ഐ. ഒന്നയയുന്നു എന്ന് കണ്ട മാമക്ക്‌ ഉത്‌സാഹം കൂടി. "സര്‍, ഇവന്റെ പ്രോഗ്രാം കണ്ടിട്ടുണ്ടോ"?

" നമുക്കൊക്കെ എവിടെയാടോ സമയം.പാട്ടും കൂത്തും ഒന്നും കാണാനും കേള്‍ക്കാനും ഉള്ള സമയം കിട്ടണ്ടേ.. ആട്ടെ, ഇവനെന്തൊക്കെയോ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ടല്ലേ..? "

എസ്‌.ഐ.യോട്‌ കൊച്ചു വര്‍ത്തമാനം പറയാന്‍ കിട്ടിയ ചാന്‍സ്‌ വിടാതെ മാമ വെച്ചു കാച്ചി.

" ഉണ്ട്‌ സാറെ, ഭാരതരത്‌നം"..

ജീപ്പിന്‌ വെളിയില്‍ നിന്നിരുന്ന എസ്‌.ഐ. ഒറ്റ ചാട്ടത്തിന്‌ ഒരു കാല്‍ അകത്തും ഒരു കാല്‍ പുറത്തുമായി ആട്‌ പെറാന്‍ നില്‍ക്കുന്ന പോസില്‍ നിന്നു.

"എന്ത്‌????"

"ഭാരത രത്നം"...

60 കിലോ തൂക്കമുള്ള മാമയെ കോളറിനു പിടിച്ച്‌ ഇയാള്‍ എങ്ങനെ 10 അടി തൂക്കി എന്നു മാത്രമല്ല, പിന്നെ ഒരു 5 മിനിറ്റ്‌ നേരത്തേക്ക്‌ ഇങ്ങേര്‍ ഉപയോഗിച്ച കുറെ വാക്കുകളുടെ അര്‍ത്ഥവും ഇതുവരെ എനിക്ക്‌ മനസ്സിലായിട്ടില്ല.

Sunday, February 26, 2006

ഒരു പ്രയോഗം ഭാഷയിൽ ജനിക്കുന്നു

സ്ക്കൂളിൽ എന്റെ കൂടെ പഠിച്ച കുറച്ചേറെ പേർ ചേർന്നതു നെന്മാറ നായർസ് കോളേജിൽ. ഇതിലേറെയും സാമൂഹ്യദ്രോഹികൾ.. എന്റെ കോളേജ് ജീവിതം ജിപ്സികളുടേതായതിനു് ഏറിയപങ്കും ഇവരാകുന്നു കാരണക്കാർ. ഇക്കൂട്ടരോടു ഡിഗ്രിക്കും ചേരാൻ പറ്റാത്തതിനു കാരണവും ഈ ജിപ്സി നയം തന്നെ. മാർക്കു കുറഞ്ഞവർക്കുള്ള ഏക ആശ്രയം അന്നും ഈഴവർസ് കോളെജായിരുന്നു. വീണ്ടും ഞാൻ ജിപ്സിയായി.

ഏതാണ്ടു ഈ കാലഘട്ടം അവസാനിക്കാറായപ്പോഴാണു് മേല്പറഞ്ഞ വില്ലന്മാർക്കു് കോളേജിൽ ഹൈഡ് ആൻഡ് സീക്ക് (പാലക്കാടന്മാർക്കതു് സൈബാറുകളി തൃശ്ശൂരുകാർക്കമ്പസ്ഥാനി) കളിക്കണമെന്നു് കലശലായ ആഗ്രഹം മുളച്ചതു്. ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇതു നടപ്പാക്കാനും അവർ തീരുമാനിച്ചു. ക്ലാസ് മുറിക്കു സമീപം ചെന്നു് ഉച്ചത്തിൽ സൈബാർ എന്നു പറഞ്ഞില്ലെങ്കിൽ കളിക്കുന്ന കാര്യം നാലാളറിയില്ല. കളിച്ചിട്ടു പിന്നെ പ്രയോജനവുമില്ല എന്നതു് വാദ്ധ്യാന്മാർക്കറിയില്ലല്ലോ. അവരുടെ പരാതി എത്തേണ്ട താമസം അടുത്തു നടക്കാൻ പോകുന്ന ജൂബിലി ഉത്സവത്തിൽ തലപുകഞ്ഞിരിക്കുന്ന പ്രിൻസിപ്പാൾ പ്യൂണിനെ വിട്ടു സകലതിനേം വിളിപ്പിച്ചു. ഇവന്മാരെ ഇപ്പൊഴേ അങ്ങൊതുക്കിയില്ലെങ്കിൽ ഉത്സവത്തിനു് ആനയിടയും! തലമുറിയന്മാർ ഒറ്റക്കെട്ടായി തന്നെ ഓഫീസിൽ ഹാജരായി. പ്രിൻസിപ്പൾ ഒറ്റക്കെട്ടിനെ വലിച്ചു നീട്ടി ഒറ്റ വരിയാക്കാൻ പറഞ്ഞതനുസരിച്ചപ്പോൾ വരി ഇടനാഴി വരെ നീണ്ടു. വരിയുടെ വാൽ കണ്ടാകൃഷ്ടനായ ഒരു എ ബി വി പിക്കാരൻ പതുക്കെ കാര്യമന്വേഷിക്കാൻ ചെന്നു.

എന്തു പറ്റി? എന്താ ഇവിടെ?

ഒന്നാം ക്ലാസ്സു് മുതൽ എനിക്കു സതീർത്ഥ്യനായിരുന്ന ഒരേഴ്ശ്ശനുണ്ടു്, കല്ലേപ്പുള്ളിക്കാരൻ. കരിവീട്ടിക്കാതലിന്റെ നിറമുള്ളവൻ, നാക്കുവടിയുടെ ആകൃതിയിലുള്ള ശരീരമെങ്കിലും നാല്പതു പറനിലം ഒറ്റയ്ക്കു വിത്തെറിഞ്ഞു തീർക്കുന്നവൻ, കല്ലേപ്പുള്ളിയിലെ നാട്ടുപ്രമാണിമാർക്കിടയിൽ സ്ഥാനമുള്ള ഒരേയൊരു ഇരുപതുകാരൻ. ഊർജ്ജതന്ത്രത്തിൽ നേടിയ ബിരുദത്തിന്റെ കടലാസുപോലും വാങ്ങാതെ ചേറിലേക്കിറങ്ങിയവൻ. കച്ചോലം ഇഞ്ചി തുടങ്ങിയ കൃഷികളിലേക്കു് കല്ലേപ്പുള്ളിയിലെ കാർഷിക മേഖലയെ നയിക്കാൻ ശ്രമിച്ചവൻ. ഈ പ്രായത്തിൽ ചെണ്ടകൊട്ടുപഠിക്കാൻ പോകുന്നവൻ. നേരത്തെ ഒരു കമന്റിൽ ജ്യേഷ്ഠസമാഗമം നടന്നതായി പരാമർശിക്കപ്പെട്ടവൻ.

ഏബിവിപ്പിക്കാരൻ ചെന്നു ചോദിച്ചതു് പ്രത്യുൽ‌പ്പന്നമതിത്വത്തിനു് പേരുകേട്ട, ഇവനോടു്.

“ബാഡ്ജ് വാങ്ങാൻ“. ഉത്തരം ചോദ്യം തീരുന്നതിനു മുൻപേ വന്നു.

“ജൂബിലി ചടങ്ങിലേക്കോ?“

“അതേ” അതിലൽഭുതമെന്തു് എന്ന ഭാവം ഏഴ്ശ്ശന്റെ മുഖത്തു്.

അതെന്തേ എസ്സഫൈക്കാർക്കു മാത്രം? അല്ലല്ലെന്തു കഥയിതു കഷ്ടമേ ഭാവം അവന്റെ മുഖത്തു്.

“അതറിയില്ല. ഞങ്ങളേ വിളിച്ചു ഞങ്ങൾ വന്നു” വരിയിലെ എല്ലാവരുടെയും മുഖത്തു് സഹതാപരസം.
ചോദ്യകർത്താവിനു് തീ പിടിച്ചു. ഒറ്റലിൽ പെട്ട കണ്ണനെ പോലെ അവൻ അച്ചാലും പിച്ചാലും നടന്നു. പ്രിൻസിപ്പാളിന്റെ നല്ലകുട്ടികളുടെ ലിസ്റ്റിൽ സ്ഥാനമുള്ള തന്നെ വളണ്ടിയർ ലിസ്റ്റിൽ നിന്നു് ഒഴിച്ചു നിർത്തിയതു് കക്ഷിക്കു് സഹിക്കാവുന്നതിലപ്പുറമായിരുന്നു. നടത്തത്തിനൊടുവിൽ രണ്ടും കല്പിച്ചു് മൂപ്പർ കൂടെയുള്ളവനെ പുറത്തു നിർത്തി, വരിക്കരികിലൂടെ ഇടിച്ചുകയറി പ്രിൻസിയുടെ ക്യാബിനിലെത്തി. മാഡം മുഖമുയർത്തി നോക്കി. കണ്ണുകളിൽ അവിശ്വസനീയത.

“താനുമുണ്ടോ ഇതിൽ?“

യൂ റ്റൂ.. എന്നഭാവം തിരസ്ക്കരിക്കപ്പെട്ടവൻ വായിച്ചില്ല.

“ഞാൻ മാത്രമല്ല മാഡം, സദാശിവനുമുണ്ടു്.“

ക്യാബിനു പുറത്തു നിൽക്കുന്ന സുഹൃത്തിനെ ചൂണ്ടിയുള്ള അവന്റെ ഈ മറുപടി പിൽക്കാലത്തു് ക്യാമ്പസിൽ പ്രചുരപ്രചാരം നേടിയ ഒരു പ്രയോഗമായി. പ്രയോഗഫലസിദ്ധിയാൽ ഇടിച്ചുകയറി മണ്ടത്തരം വിളമ്പുന്നവരെ അക്കാലങ്ങളിൽ സദാശിവനെന്നു വിളിക്കകൂടി അന്നാട്ടുകാർ പതിവാക്കിയത്രേ.

വാ‍ൽക്കഷ്ണം: ഈ ഒരവസരത്തിൽ മാത്രമേ ഫാ‍ൿടറിയിൽ നിന്നു് ആളുവന്നാ‍ലേ പരീക്ഷയ്ക്കിരുത്തുകയുള്ളൂ എന്ന ഭീഷണി തെല്ലും കൂസലില്ലാതെ കേൾക്കാൻ സിദ്ധാർത്ഥനു സാധിച്ചിട്ടുള്ളൂ എന്നു കൂടി പറയട്ടെ

Friday, February 24, 2006

ഇലക്ഷൻ മാനിഫെസ്റ്റോ

ടി കെ എം കോളജിൽ 1997 യൂണിയന്‍ ഇലക്ഷന്‌ സെക്സ്‌ എന്ന വിദ്യാര്‍ത്ഥി സംഘടന അവതരിപ്പിച്ച മാനിഫെസ്റ്റോ
(ആദിത്യൻ നേരത്തേ ഈ മാതിരി പാർ‍ട്ടികളെക്കുറിച്ച്‌ പരാമർ‍ശിച്ചിരുന്നു)
Image hosting by Photobucket
(ഒരു സുഹൃത്ത് ഈമെയിലായി അയച്ചുതന്നത്)

Thursday, February 16, 2006

അഡ്‌ജസ്റ്റ്‌മന്റ്‌

അജയനെ പോലെ തന്നെ ആയിരുന്നു ശൈലേഷും. സുമുഖന്‍, സുന്ദരന്‍, സുശീലന്‍.. പോരാത്തതിന്‌ കോളേജിലെ റോക്ക്‌ ബാന്റിന്റെ പ്രധാന ഗായകനും. പിന്നെ തടി ഒരല്‍പ്പം കൂടുതലായിപ്പോയത്‌ അവന്റെ കുറ്റമല്ല, അച്ഛനമ്മമാര്‍ ഇട്ട പേര്‌ അറം പറ്റിയതാണെന്നാണ്‌ രഘു പറയുന്നത്‌.


ശൈലേഷിനും ഒരു സങ്കടം ഉണ്ടായിരുന്നു. വേറൊന്നുമല്ല. ഡിഗ്രി അവസാന വര്‍ഷം ആയിട്ടും ഒരു ലൈന്‍ ഒത്തു കിട്ടിയിട്ടില്ല. ഗ്യാംഗില്‍ എല്ലാവര്‍ക്കും ഉണ്ട്‌ ഓരോ ലൈന്‍. വായ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ചിണ്ടന്‍ ഹരിക്കു പോലും കഴിഞ്ഞ കൊല്ലം പട്ടു പോലുള്ള ഒരു പട്ടത്തികുട്ടിയെ ഒത്തു കിട്ടി. പക്ഷേ ഒരു പാട്‌ പെണ്‍കുട്ടികള്‍ സുഹൃത്തുക്കളായുണ്ടെങ്കിലും, ശൈലേഷിന്റെ കാര്യത്തില്‍ മാത്രം എന്തോ ഒരു അമാന്തം...


അങ്ങിനെ ഇരിക്കുമ്പോഴാണ്‌ ഫസ്റ്റ്‌ പ്രീഡിഗ്രി ക്ലാസ്സില്‍ ഉള്ള ഒരു കൊച്ചു സുന്ദരി ശൈലന്റെ സുഹൃത്താവുന്നത്‌. കൊച്ച്‌ ഒരല്‍പ്പം പരിഷ്കാരി, വെസ്റ്റേണ്‍ മ്യൂസിക്‌ കേള്‍ക്കുന്നവള്‍, ആഷ്‌കുഷ്‌ ഇംഗ്ലീഷ്‌ മണിമണിയായി അടിച്ചു വിടുന്നവള്‍, നല്ല പാട്ടുകാരി... എന്തായാലും ചുള്ളത്തി പെട്ടെന്ന് ശൈലനുമായി കമ്പനിയായി. കോളേജിനെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട്‌, അവന്റെ ബൈക്കിനു പുറകില്‍ കയറി യാത്ര ചെയ്യാന്‍ വരെ തയ്യാറാവുകയും ചെയ്തു.

സംഗതികള്‍ ഇത്രത്തോളം എത്തിയപ്പൊഴാണ്‌ നാരായണേട്ടന്റെ രണ്ട്‌ ആനമയക്കിയുടെ പുറത്ത്‌, ശിവന്‍ ആ പ്രഖ്യാപനം നടത്തിയത്‌.

" ഡാ തടിയാ.. നെന്റെ മണ്ടീലെന്താ കളിമണ്ണാണ്‌? ചെക്കാ, ആ പെണ്ണിന്‌ നിന്നോടുക്ക്‌ ലൈനാണ്‌ന്ന്...!!"


ശൈലന്‍ ഞെട്ടി. പിന്നെ പുളകിതഗാത്രനായി. ആയിരിക്കുമോ? ചിരകാല സ്വപ്നം സഫലമാകുമോ???

പ്രശ്നം ഗ്യാംഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലൈന്‍ ലക്ഷണങ്ങള്‍ ഒന്നൊന്നായി ശൈലനു വിശദീകരിച്ചു കൊടുക്കപ്പെട്ടു. കൊച്ചിനെ ഒരാഴ്ച്ച observation-ഇല്‍ വെക്കാന്‍ തീരുമാനമായി. പ്രേമ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെങ്കില്‍, ശൈലന്‍ അവളോട്‌ ഹൃദയം തുറക്കുന്നു.. തീ രണ്ടു വശത്തും കൊളുത്തപ്പെടുന്നു.. പ്രേമനദി ശോകനാശിനി പോലെ നിര്‍വിഘ്നം ഒഴുകുന്നു.. അതങ്ങനെ തീരുമാനമായി...

observation period കഴിഞ്ഞ ഉടന്‍ ഗാംഗിന്റെ ഏകകണ്ഠമായ അഭിപ്രായം വന്നു..

സംഗതി ലൈന്‍ തന്നെ..

അങ്ങിനെ ശോകനാശിനി പുഴത്തീരത്തു വെച്ച്‌ അഷ്ടദിക്‍പാലകന്മാരെ (എട്ടു വശത്തും ഒളിച്ചു നിന്നിരുന്ന ചെക്കന്‍സ്‌) സാക്ഷി നിര്‍ത്തി ശൈലന്‍ കൊച്ചിനോട്‌ പ്രേമാഭ്യര്‍ത്ഥന നടത്തി...

(എന്താണ്ടീ പെണ്ണേ.. നിന്നെ ഞാന്‍ കെട്ടട്ടടി മൂതേവി എന്നാണ്‌ ശൈലന്‍ ചോദിച്ചത്‌ എന്നാണ്‌ ഇണക്കുരുവികള്‍ക്ക്‌ ഏറ്റവും അടുത്തായിരുന്ന ശിവന്‍ പിന്നീട്‌ പറഞ്ഞത്‌.)

കൊച്ച്‌ കണ്ണ്‍ നിറച്ചു. മൂക്ക്‌ പിഴിഞ്ഞു. തേങ്ങി. എന്നിട്ട്‌ പറഞ്ഞു. "ഏട്ടനെ ഞാന്‍ അങ്ങിനെയല്ല വിചാരിച്ചത്‌. മാത്രമല്ല, എന്റെ കല്ല്യാണം മുറച്ചെക്കനുമായി പറഞ്ഞുറപ്പിച്ചതുമാണ്‌"

ശൈലന്‍ ഭയങ്കരമായി ഞെട്ടി. സ്വപ്ന ഗോപുരം തകരുന്നതറിഞ്ഞ്‌ കരഞ്ഞു. ഉറ്റ സുഹൃത്തിന്റെ പ്രേമ സാക്ഷാല്‍ക്കാരം ആഘോഷിക്കാന്‍, രഘു നാരായണേട്ടന്റെ ഷാപ്പില്‍ പ്രത്യേകം പറഞ്ഞു മാറ്റി വെച്ചിരിക്കുന്ന 2 ക്യാന്‍ കള്ളിനെയോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. പിന്നെ ചുറ്റും നോക്കി, ലോകത്തെ മുഴുവന്‍ ദയനീയതയും സ്ഫുരിക്കുന്ന മുഖഭാവത്തോടെ ചോദിച്ചു.

" കുട്ടീ, എങ്ങിനെയെങ്കിലും മുറച്ചെക്കന്റെ കൂടെ ഒരു 6 മാസത്തേക്ക്‌ എന്നെക്കൂടി ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്തൂടെ? പ്ലീീസ്‌..."

Tuesday, February 14, 2006

മദ്യപാനം കുടിക്കരുത്

ഈശോയ്ക്കു ഈശോ എന്ന പേരു വീഴുന്നതിനു മുമ്പുള്ള കാലം. (ഈശോയെ ഈശോ എന്നു വിളിച്ചു തുടങ്ങിയില്ല എന്നുവെച്ച്‌ ഈശോ ഈശൊ അല്ലാതാവുന്നില്ലല്ലോ...അതുകൊണ്ട്‌ നമുക്ക്‌ പേരു വീഴുന്നതിനു മുമ്പുള്ള ഈശോയെയും ഈശോ എന്നു തന്നെ വിളിക്കാം)... ഈശോ സിവിൽ എഞ്ചിനീയറിംഗ്‌ ക്ലാസിൽ സാക്ഷാൽ ശ്രീക്രിഷ്ണനെപ്പോലെ മദിച്ചു വാഴുന്ന സമയം. സിവിലിൽ അഡ്‌മിഷൻ കിട്ടുന്നത്‌ മുജ്ജന്മ സുക്രുതം കൊണ്ടാണെന്നു ഞങ്ങളൊക്കെ വിശ്വസിച്ചിരുന്നു. 110 പെൺകൊടികളും 10 ആണുങ്ങളും മാത്രമുള്ള സുരഭില സുന്ദര സംത്രുപ്ത ലോകം...

ആദ്യമൊക്കെ വലി-കുടി-പിടി ദു:ശീലങ്ങളൊന്നുമില്ലാത്ത ഈശോ പെൺകുട്ടികളുടെയൊക്കെ പ്രിയതോഴനായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കൂടെയുള്ള പിശാചുക്കളുടെ ഒക്കെ പ്രേരണമൂലം ഈശൊ എല്ലാം ഒന്നു ട്രൈ ചെയ്തു നോക്കാൻ തീരുമാനിക്കുന്നത്‌. ഈശോയുടെ ജനപ്രീതിയിൽ അസൂയയുണ്ടായിരുന്ന ചില കൂട്ടുകാർ ഈശൊ പുകവലി തുടങ്ങിയ കാര്യം കൈയ്യോടെ പെൺകുട്ടികൾടെ ചെവിയിലെത്തിച്ചു. നാരിമാരെല്ലാരുംകൂടി ഈശോയെ വളഞ്ഞു.

നാരിമാർ: “ദു:ശീലങ്ങളൊക്കെ തുടങ്ങി എന്നു ഞങ്ങളറിഞ്ഞു. മോശമായിപ്പോയി”
ഈശോ: “അത്‌...ഞാൻ... അല്ല... വന്നിട്ട്‌..പോയിട്ട്‌...”
നാരിമാർ: “ആട്ടെ, ഏതാ ബ്രാൻഡ്‌?”
ഈശോ: “അങ്ങനെയൊന്നുമില്ല... OCR-ഓ ഹെർകുലീസോ”

അങ്ങനെ വലിമാത്രം തുടങ്ങി എന്നറിഞ്ഞിരുന്ന പെൺകൊടികളെല്ലാം കുടിയുടെ വാർത്തകൾ കൂടി കേട്ട്‌ ഞെട്ടി. :-)

ഇനി ഈശൊ ഈശോയായ കഥ:
മേൽപ്പറഞ്ഞ പ്രകാരും ഈശൊ ഒരു മദ്യപാനം കുടിയനായി. അതുവരെ കുടിക്കാത്തതിന്റെ ആക്രാന്തം കാരണം കിട്ടിയ ചാൻസിനെല്ലാം ഈശോ മത്സരിച്ചു കുടിച്ചു. എന്നാലും ഒരു പെഗ്ഗിനു മുകളിലോട്ടു കുടിക്കാനുള്ള ഭാഗ്യം ഈശോയ്ക്ക്‌ വളരെ അപൂർവ്വമായെ കിട്ടിയിരുന്നുള്ളു. ഒറ്റ പെഗ്ഗിൽ തന്നെ ഔട്ടായി, കുറെ ഇൻഗ്ലീഷും പറഞ്ഞു കിടന്നുറങ്ങാനായിരുന്നു എന്നും ഈശൊയുടെ വിധി. പിറ്റെ ദിവസം രാവിലെ ഹാങ്‌ഓവർ, തലവേദന, ബഹളം....

അങ്ങനെയിരിക്കുമ്പോൾ ഹോസ്റ്റലിലെ ബക്കറ്റ്‌ പാർട്ടിയുടെ സമയമായി. ആ പരിസരത്തെ ബാറുകളിലും സിവിൽ സപ്ലൈസ്‌ ഔട്ട്‌ലെറ്റുകളിലും കിട്ടുന്ന എല്ലാ മദ്യവും ഓരോ കുപ്പി വീതം വാങ്ങി ഒരു ബക്കറ്റിൽ നിറയ്ക്കും. എന്നിട്ടു മുക്കിമുക്കി അടിക്കും. എത്ര വലിയ കുടിയനാണെങ്കിലും ഒരു മൂന്നെണ്ണത്തിൽ കൂടുതലൊന്നും ആ ‘വെട്ടിരുമ്പ്‌‘ സാധനം കുടിക്കാൻ പറ്റില്ല. അത്തവണത്തെ പാർട്ടി ഒരു വെള്ളിയാഴ്ച രാത്രിയായിരുന്നു. കിട്ടിയ ചാൻസ് പാഴാക്കാതെ ഈശോയും മുക്കിയടിച്ചു. ഒരു ആവേശത്തിന്റെ പുറത്ത്‌ ഈശൊ നാലെണ്ണം കേറ്റി. ശേഷം വെട്ടിയിട്ട പനപോലെ ഭൂമിക്കു സമാന്തരമായി നിലംപതിച്ചു. കൂട്ടുകാർ താങ്ങിപ്പിടിച്ച്‌ കട്ടിലിലെത്തിച്ചു.

ഈശൊ കണ്ണൂതുറന്നപ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു. ചാടിയെണീറ്റ്‌ സമയം നോക്കി. 8 മണി ആയതേയുള്ളു. ഈശോയ്ക്കു സന്തോഷം അടക്കാൻ പറ്റുന്നില്ല. ‘വെട്ടിരുമ്പ്‌‘ നാലു ഗ്ലാസ്‌ കയറ്റിയിട്ട്‌ പിറ്റേ ദിവസം ഹാങ്‌ഓവർ ഇല്ല, തലവേദന ഇല്ല. അതിരാവിലെ എണീറ്റ്‌ കുട്ടപ്പനായി നിൽക്കുന്നു. സന്തോഷം കൊണ്ട്‌ ഇരിക്കാൻ പറ്റുന്നില്ല എന്ന സ്റ്റേജിലെത്തിയ ഈശോ ഓടി ആസ്താനകുടിയന്മാരുടെ ഒക്കെ മുന്നിലെത്തി ഞെളിഞ്ഞു നിന്ന്‌ ഇങ്ങനെ പ്രഖ്യാപിച്ചു, “ഡേയ്‌... നീയൊക്കെ ഇന്നലെ ഒന്നും രണ്ടും ഒക്കെ അടിച്ചു വാളായി വീലായി നിർത്തിപ്പോയല്ലോ... കണ്ടോ... എന്നെ കണ്ടോ, നാലെണ്ണം... എന്നിട്ടിതാ പിറ്റേദിവസം രാവിലെ പുൽപ്പയറു പോലെ നിൽക്കുന്നു. മോനെ, ഇനി ഞാനാണു ടാങ്ക്‌.” ഇതു കേട്ട കൂട്ടുകാർ എല്ലാവരും എന്തിനാണു വയറുപൊത്തി നിലത്തു വീണു കിടന്നു ചിരിക്കുന്നതെന്ന്‌ ഈശോയ്ക്കു അപ്പോൾ മനസിലായില്ല...

സംഭവം, വെട്ടിരുമ്പ്‌ വെള്ളിയാഴ്ച അടിച്ച ഈശോ പിറ്റേദിവസം മുഴുവൻ ഉറങ്ങിയിട്ട്‌ ഞായറാഴ്ച രാവിലെ എണീറ്റാണ് മേൽപ്പറഞ്ഞ വീരവാദങ്ങൾ മുഴക്കിയത്‌. ;-). അങ്ങനെയാണ് കേരളം ഉണ്ടായത്‌...അല്ല...സോറി...വെട്ടിരുമ്പടിച്ച്‌ ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം ‘ഉയർത്തെഴുന്നേറ്റ’ ഈശൊയ്ക്ക്‌ ഈശൊ എന്ന പേരു വീണത്‌.

'തുളസി' കാണാതെ പോയ തുളസിക്കതിര്‍


അന്നാദ്യം കണ്ട നാള്‍
മുടിത്തുമ്പില്‍ നിന്നടര്‍ന്നുവീണ തുളസിക്കതിര്‍
അവളറിയാതെ എടുത്തു ഹൃദയത്തില്‍ ചേര്‍ത്തു.
ഇടവേളയിലെപ്പോഴോ തിരിച്ചുകൊടുത്തപ്പോള്‍
മിഴിയുയര്‍ത്താതെ, മിണ്ടാതെ അവള്‍ ഓടിയകന്നു.

മഴയുള്ള വൈകുന്നേരങ്ങളില്‍ കുട ബാഗിലൊളിപ്പിച്ച്
നനഞ്ഞൊലിച്ച് അവളെ കടന്നുപോയപ്പോള്‍
വെറുതെ ആശിച്ചു,
ഒരു കുടക്കീഴിലേക്കെങ്ങാന്‍ ക്ഷണിച്ചാലോ?

ഡയറിയിലെ ആദ്യത്തെ ഏട് അവള്‍ക്കുള്ളതായിരുന്നു.
ഒരു വരിപോലുമെഴുതാതെ
പിരിയാന്‍ നേരമത് തിരിച്ചുതന്നപ്പോള്‍
ഉറപ്പിച്ചു, ഇനി യാത്രാമൊഴി.

അക്വേഷ്യാമരങ്ങള്‍ക്കിടയില്‍ ഒറ്റക്കിരുന്ന്
ഡയറിയിലെ ഏടുകള്‍ ഓരോന്നായി ചീന്തിയെറിഞ്ഞപ്പോള്‍
എന്തേ കണ്ടില്ല,
താളുകള്‍ക്കിടയില്‍ ഒരു കരിഞ്ഞ തുളസിക്കതിര്‍!



ഏവര്‍ക്കും പ്രണയദിനാശംസകള്‍!!

Monday, February 13, 2006

വാലന്റൈന്‍ ദിനാശംസകള്‍


പ്രണയം മാത്രം നിറഞ്ഞു നിന്നിരുന്ന ആ ക്യാമ്പസ് ദിനങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്...

Sunday, February 12, 2006

ബഹുകൃതവേഷം

'സ്വാര്‍ത്ഥ'താല്‍പര്യങ്ങള്‍ മൂലം ഒരു കമന്റിവിടെ പോസ്റ്റാകുന്നു

"എവിടെയാ പേരു്‌?"
"ങേ?????"
"അയ്യോ! സോറി. എന്താ വീടു്‌?"

സഭാകമ്പം, വിറ, വിയര്‍പ്പു്‌, വിക്കല്‍ തുടങ്ങിയ എല്ലാ മുതല്‍ക്കൂട്ടുകളേയും തൃണവല്‍ഗണിച്ചു്‌ ലൈനടിക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു കോളെജില്‍. മൂപ്പരെ ഊട്ടിയിലെങ്ങാണ്ടു പഠിച്ചു വന്ന പ്രീഡിഗ്രിക്കാരിയെ പരിചയപ്പെടാനയച്ചു വേടിക്കൈ പാത്തിരുന്ന ഞങ്ങള്‍ക്കു കിട്ടിയ സംഭാഷണശകലമാണു്‌ മുകളില്‍.

സ്വന്തം കാമുകിയെന്നു സ്വയം ധരിച്ചു വശായിരുന്ന, ഒരു പാവം പെണ്‍കുട്ടിയെ നയത്തില്‍ സമീപിച്ചിട്ടു കക്ഷി ഒരു കഥ അവതരിപ്പിച്ചു.

"ഇപ്പൊ ക്യാമ്പസില്‍ ഒരു പുതിയ പരിപാടിയാണു്‌. ഇഷ്ടപ്പെട്ട ആള്‍ക്കു്‌ ഒരു മുല്ലപ്പൂ കൊടുക്കുക. വാങ്ങുന്നയാള്‍ തിരിച്ചു മുത്തം കൊടുക്കുക. നല്ല ഏര്‍പ്പാടാ ല്ലെ?

"'ങും' പാവം പതുക്കെ മൂളി.

സംഗതി അനുകൂലമെന്നു കണ്ട നമ്മുടെ വിദ്വാന്‍ പതുക്കെ ഒരു മുല്ലപ്പൂ നീട്ടി.
അപ്രതീക്ഷിതമായുണ്ടായ ഈ നീക്കത്തില്‍ കുട്ടി ഞെട്ടി.
പിന്നെ വിറയ്ക്കുന്ന മുല്ലപ്പൂവിനെ അന്തരീക്ഷത്തില്‍ തന്നെ നിറുത്തിയിട്ടവളവളുടെ ബാഗ്‌ തുറന്നു കാട്ടി.
ഇത്തവണ ഞെട്ടിയതവന്‍.
അതില്‍ നിറയെ മുല്ലപ്പൂക്കളായിരുന്നു.

Wednesday, February 08, 2006

സഹോദരസ്നേഹം

അജയന്‍, സുമുഖന്‍ സുന്ദരന്‍ സുശീലന്‍.
എന്നിട്ടും എന്താന്നറിയില്ല, കരിങ്കല്ലില്‍ കാക്ക തൂറിയ പോലെ കുറിയും തൊട്ട്‌ ഉരുണ്ടുരുണ്ട്‌ വരുമ്പോള്‍ ഫസ്റ്റിയര്‍ പെങ്ക്ടാങ്ങളൊക്കെ മാനവും കൊണ്ട്‌ ഓടും.

ലൌലി പക്ഷേ ഓടിയില്ല. ഒടുക്കത്തെ സുന്ദര്യമുണ്ടെന്ന അഹങ്കാരവും വായേലെ നാക്കോണ്ട്‌ ആരേയും തളയ്ക്കാമെന്ന തന്റേടവും അവള്‍ക്ക്‌ സ്വന്തം.

"ഒരു ഉമ്മ തരുമോ ലൌലീ?" അജയന്‍ സ്ട്രെയ്റ്റ്‌ ഫോര്‍വേഡാ.

"എന്താ അജയേട്ടാ ഇങ്ങനെ? അജയേട്ടനെ ഞാനൊരു സഹോദരനായിട്ടല്ലേ കാണുന്നത്‌?"

"മതി, അതു മതി. ഒരു സഹോദരനു കൊടുക്കുന്ന ഉമ്മ തന്നാ മതി."